വിഴിഞ്ഞം: ഹോം സ്റ്റേയുടെ ലൈസൻസ് പുതുക്കാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലാർക്ക് പിടിയിലായി. കോട്ടുകാൽ പഞ്ചായത്ത് ഓഫീസിലെ സെക്‌ഷൻ ക്ലാർക്ക് എം. ശ്രീകുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്തത്. കല്ലിയൂർ പൂങ്കുളം സ്വദേശി സുരേഷ് വിഴിഞ്ഞം ആഴിമലയിൽ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ രണ്ടുനിലകൾ വാടകയ്ക്കെടുത്ത് ഹോം സ്റ്റേ തുടന്നതിലേക്കായി കോട്ടുകാൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് 2019ൽ ലൈസൻസ് വാങ്ങിയിരുന്നു. എന്നാൽ കൊവിഡ് കാരണം ഹോം സ്റ്റേ ആരംഭിക്കാനായില്ല. ലൈസൻസിന്റെ കാലാവധി കഴിഞ്ഞതിനാൽ പുതുക്കാനായി വെള്ളിയാഴ്ച കോട്ടുകാൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് അടുത്ത ദിവസം കെട്ടിടം പരിശോധന നടത്താൻ എത്തിയ സെക്‌ഷൻ ക്ലാർക്ക് ശ്രീകുമാർ ലൈസൻസ് നൽകുന്നതിന് 25000 ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 10000 രൂപ ഉടൻ നൽകണമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് സുരേഷ് ഇക്കാര്യം വിജിലൻസിന്റെ തിരുവനന്തപുരം സതേൺ റേഞ്ച് പൊലീസ് സൂപ്രണ്ട് ആർ. ജയശങ്കറിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സതേൺ റേഞ്ച് ഡിവൈ.എസ്.പി വി. അനിലിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കോട്ടുകാൽ പഞ്ചായത്ത് ഓഫീസിന് സമീപം പരാതിക്കാരന്റെ കാറിൽ വച്ച് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശ്രീകുമാറിനെ പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
ഫോട്ടോ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കോട്ടുകാൽ പഞ്ചായത്ത് ക്ലാർക്ക് ശ്രീകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |