തിരുവനന്തപുരം: അപൂർവ രക്താർബുദം ബാധിച്ച ശ്രീനന്ദന്റെ ജീവൻ നിലനിറുത്താൻ രക്തമൂല കോശ പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ നാടൊന്നാകെ ഒരേ മനസോടെ ഒഴുകിയെത്തി. ഇന്നലെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പാളയം ഹസൻമരിക്കാൻ ഹാളിൽ നടന്ന ക്യാമ്പിൽ 18നും 50നും മദ്ധ്യേ പ്രായമുള്ള മൂവായിരത്തിലധികം പേരാണെത്തിയത്.
കൊല്ലം അഞ്ചൽ സ്വദേശിയായ രഞ്ജിത് - ആശ ദമ്പതികളുടെ മകനായ ഏഴുവയസുകാരൻ ശ്രീനന്ദിന് മാസങ്ങൾക്ക് മുമ്പാണ് രക്താർബുദം തിരിച്ചറിഞ്ഞത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സ തേടി. രക്തം ഉത്പാദിപ്പിക്കേണ്ട മൂലകോശങ്ങൾ നശിച്ചുപോയതിനാൽ തുടർച്ചയായി രക്തം മാറ്റിവച്ചാണ് ശ്രീനന്ദന്റെ ജീവൻ നിലനിറുത്തുന്നത്. അധികനാൾ ഇങ്ങനെ തുടരാൻ സാധിക്കാത്തതിനാൽ ജീവൻ നിലനിറുത്തണമെങ്കിൽ രക്തമൂലകോശങ്ങൾ മാറ്റിവയ്‌ക്കേണ്ടതുണ്ട്. ഇതിനായി ജനിതക സാമ്യമുള്ള രക്തകോശങ്ങൾ ലഭിക്കണം.
സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് ജനിതകസാമ്യം ലഭിക്കാതെ വന്നതോടെ ആശുപത്രിയിൽ നിന്ന് ചെന്നൈ ആസ്ഥാനമായുള്ള ദാത്രി എന്ന മൂലകോശ രജിസ്ട്രിയുമായി ബന്ധപ്പെട്ടു.
ഇവരുടെ കൈവശം നാലുലക്ഷത്തിലധികം പേരുടെ വിവരങ്ങൾ ഉണ്ടായിരുന്നെങ്കിലും കുട്ടിയുമായുള്ള ജനിതക സാമ്യം വരുന്നവർക്ക് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ശ്രീനന്ദന്റെ അച്ഛൻ രഞ്ജിത്ത് ബാബു പറഞ്ഞു.
45 ദിവസം കാത്തിരിക്കണം
സാമ്പിൾ നൽകാനെത്തിയവരുടെ കവിളിൽ കോട്ടൺ ബഡ്സ് ഉപയോഗിച്ചാണ് സെല്ലുകൾ ശേഖരിച്ചത്. ഇവ പ്രത്യേക കവറുകളിലാക്കി ഹ്യൂമൺ ലൂക്കോലൈറ്റ് ആന്റിജൻ പരിശോധനയ്ക്കായി ദാത്രിയുടെ ചെന്നൈ ഓഫീസിലേക്ക് അയച്ചു. ഫലം ലഭിക്കാൻ 45 ദിവസമെടുക്കും.
സാമ്യം കണ്ടെത്തിയാൽ
ജനിതക സാമ്യമുള്ളയാളെ കണ്ടെത്തിയാൽ വ്യക്തിയെ വിശദമായ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി മഞ്ഞപ്പിത്തം, എച്ച്.ഐ.വി എന്നിങ്ങനെയുള്ള രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തും. തുടർന്നാണ് മൂലകോശമെടുക്കുന്നത്. ഇതിന് അഞ്ചുദിവസം തുടർച്ചയായി പ്രത്യേക ഇൻജക്ഷൻ ദാതാവിന് നൽകും. അഞ്ചാമത്തെ ദിവസം രക്തം ശേഖരിച്ച് അതിൽ നിന്ന് മൂലകോശങ്ങൾ മാത്രം ശേഖരിച്ചശേഷം രക്തം ദാതാവിന് തിരികെ നൽകും. മൂന്നുമണിക്കൂർ കൊണ്ട് മൂലകോശ ദാനം പൂർത്തിയാക്കാം. ദാതാവിന് മൂലകോശ ദാനം കഴിഞ്ഞാലുടൻ മടങ്ങിപ്പോകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |