കോവളം: കാലവർഷമെത്താൻ ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മുക്കോല - കാരോട് ബൈപാസ് നിർമ്മാണം വീണ്ടും അവതാളത്തിലാകുന്നു. നിർമ്മാണം കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോഴും പല സ്ഥലങ്ങളിലും സർവീസ് റോഡുകൾ പോലും അശാസ്ത്രീയ നിർമ്മാണമെന്ന ആക്ഷേപമുയരുകയാണ്. 2022 മാർച്ചിൽ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ് അവസാനം അധികൃതർ വ്യക്തമാക്കിയത്. എന്നാൽ പല സ്ഥലങ്ങളിൽ കോൺക്രീറ്റ് റോഡ് നിർമ്മാണത്തിൽ അപാകത കാരണം ബൈപ്പാസ് റോഡ് കുത്തിപ്പൊളിച്ച് പുനർനിർമിക്കുന്നുമുണ്ട്.
മുക്കോല-കാരോട് ബൈപ്പാസിലെ പുന്നക്കുളത്തിനു സമീപവും കാഞ്ഞിരംകുളത്തിനടുത്തുള്ള പ്ലാവിളയിലുമാണ് പുനർനിർമാണം ആരംഭിച്ചിട്ടുള്ളത്. ഇവിടെ നിർമിച്ച കോൺക്രീറ്റ് റോഡ് പൂർണമായും കുത്തിപ്പൊളിച്ചു.
അഞ്ചടി താഴ്ചയിൽ മണ്ണുമാറ്റിയാണ് വീണ്ടും നിർമാണം തുടങ്ങിയത്. ഈ പ്രദേശങ്ങളിൽ 20 അടിയിലധികം ഉയരത്തിൽ മണ്ണ് നിറച്ചശേഷം വശത്ത് കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചാണ് ബൈപ്പാസ് നിർമാണം നടത്തിയത്. കൂടാതെ മഴക്കാലത്ത് കോൺക്രീറ്റ് സ്ലാബിന് ഇടയിലൂടെ വെള്ളം സർവീസ് റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയുമാണ്. ഈ അപാകതകൾ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് കോൺക്രീറ്റ് റോഡ് നിർമാണം പൂർത്തിയാക്കിയത്. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കയറ്റിറക്കങ്ങൾ കണ്ടെത്തിയതിനാലാണ് റോഡ് പൊളിച്ച് പുനർനിർമിക്കുന്നതെന്ന് നിർമാണക്കമ്പനി അധികൃതർ പറയുന്നു.
തടസങ്ങൾ പതിവ്
കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കാനിരിക്കെ പണികൾക്ക് തടസമായി ദേശീയപാത അതോറിട്ടിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും തമ്മിലുള്ള ശീതസമരവും ശക്തമായിരുന്നു. രാത്രി പണി നടത്തുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിട്ടി അടുത്തിടെ കളക്ടർ നവജ്യോത് ഖോസയ്‌ക്ക് കത്തും നൽകിയിരുന്നു. തുടർന്ന് വകുപ്പ് ഉദ്യോഗസ്ഥൻ നേരിട്ടെത്തി നിർമ്മാണം നിറുത്തിവയ്‌പിക്കുകയും ചെയ്തിരുന്നു. രാത്രിയിലെ നിർമ്മാണം കൂടി ആവശ്യമാണെന്ന് അതോറിട്ടി ചൂണ്ടിക്കാട്ടിയെങ്കിലും നിർമ്മാണ സാധനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസിനെ അറിയിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. ഇതോടെ ദേശീയപാത അതോറിട്ടി വഴങ്ങുകയായിരുന്നു.
16.3 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസിൽ കോട്ടുകാൽ, തിരുപുറം എന്നിവിടങ്ങളിലെ 1.2 കിലോമീറ്റർ ദൂരമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിനായി ചുവന്ന മണ്ണ് ആവശ്യമാണ്. എന്നാൽ മണ്ണ് ഖനനം ചെയ്യാൻ ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ല. റോഡ് തുറന്നുകൊടുത്താൽ കന്യാകുമാരി വഴി തമിഴ്നാട്ടിലേക്ക് തിരുവനന്തപുരം നഗരം തൊടാതെ യാത്ര ചെയ്യാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |