വെള്ളനാട്: സർക്കാർ ഒാഫീസുകൾ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച വെള്ളനാട് മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നിട്ട് ഒന്നര വർഷത്തോളമായിട്ടും ഇതുവരെ പ്രവർത്തനം ആരംഭിച്ചില്ല.
റവന്യു വകുപ്പ് ഇതുവരെ സിവിൽ സ്റ്റേഷൻ ഏറ്റെടുക്കാത്തതാണ് കാരണം. ഇതുവരെ കളക്ടറുടെ ഉത്തരവ് ലഭിക്കാത്തതിനെ തുടർന്നാണ് നടപടി വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ജോലികൾ പൂർത്തിയാക്കി മന്ദിരം കൈമാറിയതായി കാണിച്ച് ആര്യനാട് പി.ഡബ്ലിയു.ഡി (കെട്ടിടം) അധികൃതർ മൂന്ന് മാസം മുൻപ് നെടുമങ്ങാട് തഹസിൽദാർ കത്ത് കളക്ടർക്ക് കൈമാറിയിട്ടും മാസങ്ങൾ പിന്നിട്ടിട്ടും സർക്കാരോ കളക്ടറോ കെട്ടിടം ഏറ്റെടുക്കണമെന്ന് അറിയിച്ചിട്ടില്ല. ഇതു കാരണമാണ് നടപടി സ്വീകരിക്കാൻ തഹസിൽദാർക്ക് കഴിയാത്തത്.
വെള്ളനാട്ടുകാരുടെ ചിരകാല അഭിലാഷമാണ് മിനി സിവിൽ സ്റ്റേഷൻ. കെട്ടിടം ഏറ്റെടുത്ത് ഇതിൽ പ്രവർത്തിക്കേണ്ട ഒാഫീസുകളെ സംബന്ധിച്ച വിവരവും സർക്കാരിന്റെ അനുമതിയോടെ കളക്ടേറ്റിൽ നിന്നാണ് ലഭിക്കേണ്ടത്. കളക്ടറുടെ ഉത്തരവ് ലഭിക്കുന്നതോടെ കെട്ടിടം ആദ്യം റവന്യു വകുപ്പ് ഏറ്റെടുക്കും. ശേഷം ഇതിനുള്ളിൽ പ്രവർത്തിക്കേണ്ട ഒാഫീസുകൾക്ക് കൈമാറും.
സിവിൽ സ്റ്റേഷനിൽ അഞ്ച് നിലകളാണ് നിർമ്മിക്കാനിരുന്നതെങ്കിലും പ്രഥമഘട്ടത്തിൽ പൂർത്തിയായത് രണ്ട് നിലകൾ മാത്രമാണ്. ഇതിൽ മൂന്ന് ഒാഫീസുകൾ പ്രവർത്തിക്കാനാണ് സൗകര്യമുള്ളത്. താഴത്തെ നിലയിൽ സബ്ട്രഷറിയും മുകളിലത്തെ നിലയിൽ മറ്റ് രണ്ട് ഒാഫീസുകളുമാണ് നിർമ്മിച്ചത്. സിവിൽ സ്റ്റേഷന്റെ പിൻവശത്തെ സൈഡ് വാളിന്റേയും ചുറ്റുമതിലിന്റെയും നിർമ്മാണം പൂർത്തിയായി. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സംരക്ഷണഭിത്തിയുടെയും മതിലിന്റെയും ജോലികൾ. കൂടാതെ മന്ദിരത്തിന്റെ മുൻവശത്ത് നിന്ന നാല് മരങ്ങൾ മുറിച്ചുനീക്കി. ആദ്യ നിലയിൽ വാഹന പാർക്കിംഗിന് സ്ഥലവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |