തിരുവനന്തപുരം: കാലാവസ്ഥ വില്ലനായാലും വിഴിഞ്ഞം തുറമുഖം ഡിസംബറിൽ കമ്മിഷൻ ചെയ്യുമെന്നുറപ്പിച്ച് തുറമുഖ വകുപ്പ്. മൺസൂണായാൽ തുറമുഖത്തിന്റെ നിർമ്മാണം നിറുത്തിവയ്‌ക്കാനായിരുന്നു നേരത്തെയുളള തീരുമാനം. ഇതനുസരിച്ച് ജൂണിന് മുമ്പ് പുലിമുട്ട് നിർമ്മാണം പരമാവധി വേഗത്തിലാക്കാനായിരുന്നു നീക്കം. ജൂൺ മുതൽ ഒക്‌ടോബർ വരെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കില്ലെന്നായിരുന്നു തുറമുഖ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞെന്നും മഴ പെയ്‌താലും പണി നിർത്തിവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്. പ്രതീക്ഷിക്കുന്നതിലും അധികം മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ മാത്രം പുനരാലോചന മതിയെന്നാണ് തീരുമാനം.കഴിഞ്ഞദിവസങ്ങളിൽ വേനൽമഴ പെയ്‌തിട്ടും നിർത്തിവച്ചിരുന്നില്ല.
തുറമുഖ നിർമ്മാണത്തിന് തമിഴ്‌നാട്ടിൽ നിന്നുളള കല്ലുകളുടെ വരവ് കുറഞ്ഞത് പരിഹരിക്കാനുളള നടപടികളും തുടങ്ങി.പ്രതിദിനം 5,000 മെട്രിക് ടൺ കല്ല് വന്നുകൊണ്ടിരുന്ന തമിഴ്‌നാട്ടിൽ നിന്ന് ഇപ്പോൾ 3,500 മെട്രിക് ടൺ കല്ലാണ് ലഭിക്കുന്നത്.ഇത് പരിഹരിക്കാനായി തിരുവനന്തപുരത്തെ മാണിക്കൽ,കൊല്ലത്തെ കടവിള എന്നീ ക്വാറികളിൽ നിന്ന് അധികം കല്ലുകൾ എത്തിക്കാനാണ് നീക്കം.ഇതുകൂടാതെ തിരുവനന്തപുരത്തെ 5 ക്വാറികളിൽ നിന്നുകൂടി കൂടുതൽ കല്ല് എത്തിക്കാനുളള ശ്രമവുമുണ്ട്.കല്ലുകളുടെ ലഭ്യത കൂട്ടാനായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി.വേലുവുമായി തുറമുഖ വകുപ്പ് അധികൃതർ നിരന്തരം കൂടിക്കാഴ് നടത്തുന്നുണ്ട്.കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാം എന്നു പറയുന്നതിന് അപ്പുറം കാര്യമായ നടപടി സ്വീകരിക്കാൻ തമിഴ്‌നാട് ഇതുവരെ തയ്യാറായിട്ടില്ല.
ഇനി വേണ്ടത് 37.9 ലക്ഷം മെട്രിക് ടൺ കല്ല്
തമിഴ്‌നാട്ടിൽ നിന്നെത്തുന്നത് പ്രതിദിനം 3,000 മെട്രിക് ടൺ
കേരളത്തിനകത്ത് നിന്ന് 4,500 മെട്രിക് ടൺ
ജൂണിന് മുമ്പ് പുലിമുട്ട് 1780 മീറ്റർ പൂർത്തിയാക്കും
ജൂണിന് ശേഷം പൂർത്തിയാക്കേണ്ടത് 1380 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |