വെള്ളറട: മലയോരമേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ചികിത്സകേന്ദ്രമായ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയരുന്നതും കാത്തിരിക്കുകയാണ് മലയോരനിവാസികൾ. ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സതേടിയെത്തുന്ന കേരള തമിഴ്നാട് വന അതിർത്തിയോട് ചേർന്നാണ് ഈ ആതുരാലയം. അത്യാവശ്യം വേണ്ട എല്ലാ ചികിത്സകളും ചെറിയതോതിൽ നൽകിവരുകയാണ്. ആവശ്യത്തിനുള്ള ജീവനക്കാരുടെ കുറവ് പലപ്പോഴും ഇവിടത്തെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിലുള്ളകുറവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികയില്ലാത്തതുമാണ് ഇന്ന് ആശുപത്രിയെ അലട്ടുന്ന പ്രധാന വിഷയം. ഇപ്പോഴുള്ള ജീവനക്കാരുടെ കഠിനപ്രയത്നം കാരണം രോഗികൾക്ക് 24 മണിക്കൂറും ചികിത്സ നൽകുന്നു. ഒ.പി, ഐ.പി, പേവാർഡ് സേവനം നൽകുന്ന സംസ്ഥാനത്തെ അപൂർവം ചില ആശുപത്രികളിൽ ഒന്നാണ്. ജീവിതശൈലി രോഗനിർണ്ണയ ക്ളീനിക്, കുഞ്ഞുങ്ങൾക്ക് പ്രതിരോഗ കുത്തിവയ്പ്, സബ് സെന്ററുകളിലൂടെയുള്ള ചികിത്സ, ഗർഭിണികൾക്കുള്ള പ്രാഥമിക പരിശോധന, കാഴ്ച പരിശോധന എന്നിവയും നൽകിവരുന്നു. ഇതിനു പുറമെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്. പകർച്ചവ്യാധികൾ വളരെ പെട്ടെന്ന് പടർന്നു പിടിക്കാൻ സാദ്ധ്യതയുള്ള പ്രദേശമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തേണ്ടതുണ്ട്.
ജീവനക്കാരില്ല
സൂപ്പർ സ്പെഷ്യാലിറ്റിക്കാവശ്യമായ കെട്ടിടം നിർമ്മിക്കാൻ സി.കെ. ഹരീന്ദ്രൻ എം.എൽ.എ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണവും ആരംഭിച്ചു. എന്നാൽ ജീവനക്കാരുടെ കുറവാണ് ആശുപത്രി നേരിടുന്ന പ്രധാന വെല്ലുവിളി. ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റിയാക്കി മലയോര ആദിവാസി മേഖലയിൽ മെച്ചപ്പെട്ട ചികിത്സയ്ക്ക് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
നിയമനം വേണം
2സർജൻ വേണ്ടിടത്ത് ഒരു സർജൻ മാത്രമാണുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കാൻ നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് ആരുമില്ല. പീഡിയാട്രീഷ്യൻ ഡോക്ടറില്ല, ഫിസിഷ്യൻ മെഡിസിനും ഓർത്തോപീഡിയാട്രീഷ്യനിലും ഡെന്റലിലും ഓരോ ഡോക്ടറെയെങ്കിലും നിയമിക്കണം. ഹെഡ് നഴ്സ് തസ്തിക എട്ട് സ്റ്റാഫ് നഴ്സ് വേണ്ടിടത്ത് സ്ഥിരം നിയമനമുള്ള രണ്ടുപേരാണ് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |