SignIn
Kerala Kaumudi Online
Saturday, 27 April 2024 1.05 AM IST

ഭക്തിസാന്ദ്രമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര

തിരുവനന്തപുരം:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര നടന്നു.പദ്മനാഭ സ്തുതികളുമായി നൂറുകണക്കിന് പേർ ഘോഷയാത്ര കാണാനെത്തി.വിഷുദിനത്തിൽ വൈകിട്ട് 5ന് ദീപാരാധനയ്‌ക്ക് ശേഷം ഗരുഡ വാഹനങ്ങളിൽ ശ്രീപദ്മനാഭനെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും പുറത്തെഴുന്നള്ളിച്ചു.ഘോഷയാത്രയുടെ വരവറിയിച്ച് പെരുമ്പറ കെട്ടിയ ആനകൾ അണിനിരന്നു.പള്ളിവാളേന്തി ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മയും രാജപ്രതിനിധികളും പിന്നാലെ പടിഞ്ഞാറെ നട കടന്നു.കനകനിർമ്മിതമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും മറ്റ് വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. ഇതോടെ പടിഞ്ഞാറെ നടയിൽ നിന്ന് ഭക്തരുടെ പദ്മനാഭ സ്തുതികളും വായ്ക്കുരവയും നാമമന്ത്രവും മുഴങ്ങി. സായുധ പൊലീസ് ആചാരബഹുമതി നൽകി. പിന്നിൽ ഭജനസംഘവും ഭക്തരും നിരന്നു.വേൽക്കാർ,കുന്തക്കാർ, വാളേന്തിയവർ,പട്ടമേന്തിയ ബാലകർ, പൊലീസിന്റെ ബാൻഡ് സംഘം എന്നിവരും ഘോഷയാത്രയിൽ അണിനിരന്നു.ഘോഷയാത്ര പടിഞ്ഞാറെ കോട്ടയിലെത്തിയപ്പോൾ ആചാരവെടി ഉയർന്നു.

വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന് അകത്തുകൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തി.അവിടെ ആറാട്ട് മണ്ഡപത്തിൽ വിഗ്രഹങ്ങളെ ഇറക്കിവച്ചു. തുടർന്ന് തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങൾ മാറ്റി.ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജകൾക്ക് ശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തിൽ ആറാടിച്ചു.വിവിധ അഭിഷേകങ്ങൾക്ക് ശേഷം പ്രസാദം വിതരണം ചെയ്തു.ആറാട്ട് കഴിഞ്ഞ് രാത്രി പത്തോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചതോടെ ഉത്സവത്തിന് കൊടിയിറങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.