കല്ലമ്പലം: ലഹരി കണ്ടെത്തുന്നതിന് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ഡ്രൈവിനിടെയുള്ള വാഹന പരിശോധനക്കിടെ നാവായിക്കുളത്ത് നിന്ന് രണ്ടു പേർ രണ്ടു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി പിടിയിലായി. കടയ്ക്കാവൂർ ആനത്തലവട്ടം വിളയിൽ വീട്ടിൽ ജിത്തുലാൽ (21), ആനത്തലവട്ടം വയ്യമ്പള്ളി വീട്ടിൽ കിരൺ ജോയ് (21) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കല്ലമ്പലം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേരള തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ച് കച്ചവടം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന പ്രധാന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വി. ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി രാസിത്. വി.ടിയുടെയും വർക്കല ഡിവൈ.എസ്.പി നിയാസിന്റെയും നേതൃത്വത്തിൽ കല്ലമ്പലം സി.ഐ ഫറോസ്, എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, വിജയകുമാർ, ജി.എസ്.ഐമാരായ ജയൻ, അനിൽകുമാർ, എ.എസ്.ഐമാരായ സുനിൽ, സുനിൽകുമാർ, എസ്.സി.പി.ഒ ഹരിമോൻ, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമിലെ എസ്.ഐമാരായ ഫിറോസ്ഖാൻ, ബിജു, എ.എസ്.ഐ ബിജുകുമാർ, സി.പി.ഒമാരായ സുനിൽരാജ്, വിനീഷ്, ഷിജു, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |