തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ലോകനിലവാരത്തിലാക്കാൻ വമ്പൻ വികസനപദ്ധതികൾ നടപ്പാക്കാൻ അദാനിഗ്രൂപ്പ്. വിമാനത്താവള വികസനത്തിന് മാസ്റ്റർപ്ലാനുണ്ടാക്കാൻ സിംഗപ്പൂരിൽ നിന്നുള്ള വിദഗ്ദ്ധരെ അദാനി ചുമതലപ്പെടുത്തി.ആറുമാസത്തിനകം മാസ്റ്റർപ്ലാൻ തയ്യാറാവും.വിദഗ്ദ്ധസംഘം തിരുവനന്തപുരത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി.നേരത്തേ വിമാനത്താവളത്തിനടുത്തെ മാൾ ഏറ്റെടുത്ത് ടെർമിനലിന്റെ ഭാഗമാക്കാനുള്ള പ്രാഥമിക ചർച്ച അദാനി ഗ്രൂപ്പ് നടത്തിയിരുന്നു.
വികസനപദ്ധതികൾ ഉപേക്ഷിക്കില്ലെന്നും പതിറ്റാണ്ടുകളായുള്ള മുരടിപ്പ് മാറി ലോകോത്തര സൗകര്യങ്ങളോടെ വിമാനത്താവളത്തെ വളർത്തുമെന്നാണ് അദാനിയുടെ ഉറപ്പ്.എയർപോർട്ട് അതോറിട്ടിയുമായുള്ള കരാറനുസരിച്ച്, ഓരോയാത്രക്കാരനും 168രൂപ വീതം അദാനിഗ്രൂപ്പ് നൽകണം.പ്രതിവർഷം 75കോടി പാട്ടത്തുകയിനത്തിൽ കണ്ടെത്തണം. വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്.
628.70ഏക്കർ ഭൂമിയിലാണ് വിമാനത്താവളം. 55,000ചതുരശ്രഅടിയിൽ പുതിയ ടെർമിനലുണ്ടാക്കാൻ 18ഏക്കർ ഭൂമിയേറ്റെടുക്കണം.ഇതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും വിമാനത്താവളം അദാനി ഏറ്റെടുത്തതോടെ തുടർനടപടികൾ മരവിപ്പിച്ചു.1600യാത്രക്കാരെയേ അന്താരാഷ്ട്ര ടെർമിനലിൽ ഉൾക്കൊള്ളാനാവൂ.അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിൽ 800പേരെ വീതം. 1.2 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് മാർച്ചിലുണ്ടായത്.കൂടുതൽ സ്ഥലമേറ്റെടുത്ത് ടെർമിനലിന്റെ വലിപ്പം കൂട്ടണമെന്ന ശുപാർശ അദാനിക്ക് മുന്നിലുണ്ട്.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള എയർ ട്രാഫിക് കൺട്രോൾ ടവർ പുതുക്കിപ്പണിയുകയാണ് മറ്റൊരു ദൗത്യം.ലോകോത്തര നിലവാരത്തിൽ എട്ടുനില ഉയരമുള്ള പുതിയ കൺട്രോൾ ടവറിന് എയർപോർട്ട് അതോറിട്ടി 115കോടി അനുവദിച്ചിരുന്നെങ്കിലും സ്വകാര്യവത്കരണം വന്നതോടെ പദ്ധതി നിലച്ചു.അത്യാധുനിക ഉപകരണങ്ങളുള്ള എയർട്രാഫിക് കൺട്രോൾ ടവർ വന്നാൽ കൂടുതൽ വിമാനങ്ങൾ നിയന്ത്രിക്കാനാവും.ആഭ്യന്തര ടെർമിനൽ അന്താരാഷ്ട്ര ടെർമിനലിനൊപ്പം കൂട്ടിച്ചേർക്കുന്നതും വിദഗ്ദ്ധസമിതി പഠിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |