നെയ്യാറ്റിൻകര: അവഗണനയുടെ നടുവിൽ നാശത്തിന്റെ പടുകുഴിയിൽപ്പെട്ട് ശബരിമുട്ടം ചാനൽ. സംരക്ഷണഭിത്തിയില്ലാത്ത ചാനലിനോട് ചേർന്നുള്ള റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കമുകിൻകോട് ശബരിമുട്ടം ചാനലാണ് അധികൃതരുടെ അനാസ്ഥയാൽ നാശമായിക്കൊണ്ടിരിക്കുന്നത്. ആറാലുംമൂട്ടിലെ വലിയ ചാനലിന്റെ ഭാഗമായുള്ളതാണ് അതിയന്നൂർ പഞ്ചായത്തിന് സമീപത്ത് നിന്നും ശബരിമുട്ടം വഴി പോകുന്ന ചാനൽ. ചാനലിന്റെ ഇരുവശങ്ങളും കാടുംപടർപ്പും പിടിച്ച അവസ്ഥയിലാണ്. വശങ്ങളിടിഞ്ഞത് കാരണം ചാനലിന്റെ വിസ്തൃതിയും കുറഞ്ഞിട്ടിട്ടുണ്ട്. ചാനലിന്റെ വശത്തിലൂടെ ഒരു റോഡ് കടന്നുപോകുന്നുണ്ട്. ഇവിടെ സംരക്ഷണഭിത്തിയില്ലാത്തതിനാൽ ശബരിമുട്ടം, അവണാകുഴി ജംഗ്ഷനിലെത്തുന്ന ഈ റോഡിലൂടെയുള്ള വാഹനയാത്രയും ഏറെ അപകടം പിടിച്ചതാണ്. ദിനം പ്രതി നിരവധി ആളുകളാണ് ഇതുവഴി കാൽനടയായും വാഹനങ്ങളിലൂടെയും സഞ്ചരിക്കുന്നത്. റോഡിന്റെ വശത്തൂടെ 500 മീറ്ററോളം താഴ്ചയിലാണ് ചാനൽ സ്ഥിതി ചെയ്യുന്നത്. രാത്രികാലങ്ങളിൽ ഇവിടെ വൈദ്യുതവിളക്കുകളും പ്രകാശിക്കാറില്ല. എന്തെങ്കിലും അപകടം സംഭവിച്ചാൽ ചാനലിനുള്ളിലേയ്ക്കാവും വാഹനവും യാത്രക്കാരും വന്ന് പതിക്കുന്നത്. ഇത് സംബന്ധിച്ച് ഇവിടെ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും അതെല്ലാം ഇപ്പോൾ കാണാനില്ല.
ജനങ്ങളുടെ നിരന്തര പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ റോഡുമായി ബന്ധപ്പെട്ട ചാനലിന്റെ കരയോട് ചേർന്ന ഭാഗം സംരക്ഷണവേലി കെട്ടാൻ പദ്ധതി തയ്യാറാക്കിയെങ്കിലും ഇറിഗേഷൻ അധികൃതരുടെ വിയോജിപ്പ് കാരണം പിൻവാങ്ങുകയായിരുന്നുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാൽ സംരക്ഷണവേലി കെട്ടിയാൽ റോഡിന് വീതിക്കുറവ് വരുമെന്ന് കാണിച്ച് ഒരു വിഭാഗവും ഇതിനെ എതിർത്തു. ഇറിഗേഷൻ വകുപ്പ് ഭൂമിയിൽകൂടിയാണ് റോഡ് കടന്നു പോകുന്നതുകൊണ്ടാണ് അധികൃതർ അനുവാദം നൽകാത്തതത്രേ.
ചാനലിനുള്ളിൽ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളടിഞ്ഞ് ജലമൊഴുക്കും തടസ്സപ്പെട്ട അവസ്ഥയിലാണ്. എന്നാൽ ജനങ്ങളുടെ പരാതിയെ തുടർന്നാണ് ഇവിടെ ജലസേചനം പലപ്പോഴും നിറുത്തിവച്ചിരിക്കുന്നതെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ചാനലിൽ വെള്ളം തുറന്നുവിടുന്ന സമയങ്ങളിൽ ജലത്തിന്റെ ഒഴുക്കിന്റെ ശക്തികൊണ്ട് ചാനലിൽ വെള്ളം നിറഞ്ഞ് കവിയുകയും പ്രദേശങ്ങളിൽ ജലമൂറ്റ് വർദ്ധിക്കുകയും ചെയ്യും. ഇത് സമീപവാസികൾക്ക് പ്രശ്നങ്ങൾക്കിടയാക്കുന്നത് കാരണം ചാനലിലൂടെയുള്ള ജലസേചനത്തിന് ഇറിഗേഷൻ അധികൃതരും മടിക്കുകയാണ്. ജലത്തിന്റെ ഒഴുക്ക് കുറയ്ക്കാനായി ഒരു ഇരുമ്പ് ഗ്രിൽ ചാനലിനുള്ളിൽ സ്ഥാപിച്ചിരുന്നെങ്കിലും ചിലർ അതെടുത്ത് മാറ്റി അവിടെ കോൺഗ്രീറ്റ് ചെയ്തതായും ആരോപണമുണ്ട്.
ചാനൽ ശുചീകരണം നടത്തിയശേഷം മറ്റ് അനുബന്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് ഇറിഗേഷൻ വകുപ്പ് പറയുന്നത്. ചാനലിന്റെ പൂർണ്ണ ചുമതല ഇറിഗേഷൻ വകുപ്പിനായതിനാൽ പഞ്ചായത്ത് അധികൃതർക്ക് വേറൊന്നും ചെയ്യാനുമില്ല. ചാനലിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പഞ്ചായത്തിനും ജനപ്രതിനിധികൾക്കും നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും ചാനലിന്റെ ഇരുകരകളിലുമുള്ള കാടുംപടർപ്പും വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർക്ക് സന്മനസ്സുണ്ടാവണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |