വിഴിഞ്ഞം: മുങ്ങൽ വിദഗ്ദ്ധരെത്തി, കോസ്റ്റ് ഗാർഡിന്റെ ബർത്ത് നിർമാണത്തിന് തടസമായ ടഗ്ഗ് കണ്ടം ചെയ്യൽ ഉടൻ. 7വർഷമായി വിഴിഞ്ഞത്ത് തുടരുന്ന ബ്രഹ്മേക്ഷര എന്ന ടഗ്ഗ് കണ്ടം ചെയ്യുന്നത് ഏത് രീതിയിലാകണം എന്ന പഠനത്തിനാണ് മുങ്ങൽ വിദഗ്ദ്ധർ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് എത്തിയത്.
ടഗ്ഗ് കടലിൽ മറിഞ്ഞ് കിടക്കുന്നതിനാലാണ് ടഗ്ഗ് ലേലത്തിൽ പിടിച്ചവർ മുങ്ങൽ വിദഗ്ദ്ധരുടെ സഹായം തേടിയത്. ഇവരുടെ അഭിപ്രായപ്രകാരമാണ് ടഗ്ഗ് കണ്ടം ചെയ്യുന്നത്.
ലേലത്തിൽ പിടിച്ച ഗുജറാത്തിൽ നിന്നുള്ള കോഡിയർ എന്ന കമ്പനി തുറമുഖ വകുപ്പിന് തുക അടച്ചു. കേന്ദ്ര ഏജൻസിയായ മെറ്റൽ സ്ക്രാപ് ട്രേഡിംഗ് കോർപ്പറേഷൻ(എം.എ.സി.സി) മുഖേന നടന്ന ലേല നടപടികളെ തുടർന്ന് 51 ലക്ഷം രൂപയാണ് അടച്ചതെന്ന് തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു. പൊല്യൂഷൻ കൺട്രോൾ ബോർഡ് അടക്കമുള്ള സുരക്ഷ ഏജൻസികളിൽ നിന്നുള്ള എൻ.ഒ.സി ലഭിക്കാനുള്ള നടപടികൾ തുടരുന്നു.
ടഗ്ഗിനെക്കുറിച്ച്
--------------------------
മാലിയിൽ കരിങ്കല്ല് ലോഡ് എത്തിച്ചു മടങ്ങിയ ടഗ്ഗ് സാങ്കേതിക തകരാറ് കാരണം 2015 ലാണ് വിഴിഞ്ഞത്ത് അടുപ്പിച്ചത്. 4 വർഷം മുൻപ് മുങ്ങി, തുടർന്ന് ബെർത്ത് നിർമാണത്തിന് തടസമായി.
ടഗ്ഗ് മാറ്റാത്തതിനെ തുടർന്ന് തീര സംരക്ഷണ സേനയുടെ ബർത്ത് നിർമ്മാണം പൈലിംഗിൽ തന്നെ ഒതുങ്ങിയ നിലയിലാണ്. 2015ൽ ഇന്ധനച്ചോർച്ചയെ തുടർന്ന് വാർഫിനു സമീപമുണ്ടായിരുന്ന ടഗ്ഗ് പിന്നീട് കടലിൽ മുങ്ങുകയായിരുന്നു. 2018ലാണ് മുങ്ങിയത്. ഉയർത്തുന്ന കാര്യത്തിൽ നിരവധി തവണ ചർച്ചകൾ നടന്നുവെങ്കിലും തീരുമാനമായില്ല.
ബർത്ത് നിർമ്മാണത്തിന് പുതുജീവൻ
വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുള്ള ബർത്ത് നിർമ്മിക്കാനാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ ടഗ്ഗ് മാറ്റാൻ കഴിയാത്തതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് കോസ്റ്റ് ഗാർഡിന്റെ ബർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായത്. sഗ്ഗ് കണ്ടം ചെയ്യുന്നതോടെ ബർത്ത് നിർമ്മാണം വീണ്ടും തുടങ്ങും.
നാല് വർഷം മുൻപ് ഏഴ് കോടി രൂപ ചെലവിൽ ബർത്ത് നിർമ്മിക്കാൻ നടപടികൾ പൂർത്തിയാക്കി നിർമാണോദ്ഘാടനം നടത്തിയിരുന്നു.
ഇപ്പോൾ നാലംഗ മുങ്ങൽ വിദഗ്ദ്ധരാണ് എത്തിയത്. ചെന്നൈയിൽ നിന്നും മുംബയിൽ നിന്നും കൂടുതൽ പേർ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |