പണിമുടക്കി സിഗ്നൽ ലൈറ്റുകൾ പൊട്ടിപ്പൊളിഞ്ഞ് റോഡുകൾ
പാളിയ മാലിന്യ സംസ്കരണം കത്താതെ സ്ട്രീറ്റ് ലൈറ്റുകൾ
തിരുവനന്തപുരം: നഗരവാസികളെ വലച്ച് നഗരത്തിലെ പലഭാഗങ്ങളിലും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കത്തുന്നില്ല. സിഗ്നൽ തകരാറായ ഇടങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പൊലീസ് ഇല്ലാത്തതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാവുകയാണ്. ഉപ്പിടാംമൂട് പാലം, കൈമനം, നീറമൺകര, കിള്ളിപ്പാലം, കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് സമീപം, സ്റ്റാച്യു, പേരൂർക്കട, വഴുതക്കാട്, പി.എം.ജി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം ട്രാഫിക് സിഗ്നലുകൾ പലപ്പോഴും തകരാറിലാണ്. നിയന്ത്രിക്കാൻ ആളില്ലാതെ വാഹനങ്ങൾ നാലുപാടും പോകുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സിഗ്നൽ സംവിധാനത്തിന്റെ തകരാർ ട്രാഫിക് സ്റ്റേഷനുകൾക്കും കൺട്രോൾ റൂമുകൾക്കും അറിയാൻ സാധിക്കും. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കൂടാതെ നഗരത്തിലെ പലഭാഗങ്ങളിലും സ്‌ട്രീറ്റ് ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളേറെയായി. ചിലയിടങ്ങളിൽ മിന്നിമിന്നി കത്തുന്ന സ്‌ട്രീറ്റ് ലൈറ്റുകളാണുളളത്. സ്‌ട്രീറ്റ് ലൈറ്റുകളില്ലാതെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്ര അപകടകരമാണ്. തെരുവ്നായ്ക്കൾ നഗരത്തിലുണ്ടാക്കുന്ന അപകടങ്ങളും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. പാറ്റൂർ, വഞ്ചിയൂർ, അമ്പലമുക്ക്, നന്തൻകോട് ഉൾപ്പെടെയുള്ള ഭാഗങ്ങളെല്ലാം രാത്രിയായാൽ തെരുവ് നായ്‌ക്കളുടെ വിഹാര കേന്ദ്രമാണ്. ഇവയുടെ ശല്യം കുറയ്ക്കാൻ നഗരസഭ പല നടപടികൾ കൈക്കൊണ്ടെങ്കിലും ഫലമുണ്ടായില്ല.
റോഡുകൾ സ്‌മാർട്ടല്ല
നഗരഹൃദയത്തിലെ പലറോഡുകളും സ്‌മാർട്ട് റോഡ് നിർമ്മാണം കാരണം തകർന്നപ്പോൾ അതിനെക്കാൾ ദുരവസ്ഥയാണ് നഗരത്തിലെ ഉൾഭാഗങ്ങളിലെ റോഡുകൾക്ക്. ഊടുവഴികൾ ഉൾപ്പെടെ ഭൂരിപക്ഷം സ്ഥലങ്ങളിലും ടാറിളകി ഗതാഗതം ദുർഘടമായി. കുടപ്പനക്കുന്ന്- പേരാപ്പൂര് റോഡ്, പാപ്പനംകോട്- പാമാംകോട് റോഡ്, പ്ലാങ്കാലമുക്ക്- മടവിള റോഡ്, കൈമനം-തിരുവല്ലം റോഡ് എന്നിവിടങ്ങളിലെല്ലാം പ്രദേശവാസികളും യാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്. കേരളകൗമുദി വാർത്തയെ തുടർന്ന് സ്‌മാർട്ട് റോഡുകളിലെ കുഴികൾ മൂടി തുടങ്ങിയെങ്കിലും ഇവയൊന്നും ടാർ ചെയ്യാനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല.
മാലിന്യം എവിടെ കളയും
ഓരോ വാർഡിലെയും മാലിന്യം ശേഖരിക്കാൻ വാഹനങ്ങൾ നഗരസഭ ഏർപ്പെടുത്തിയെങ്കിലും ഉറവിട മാലിന്യം സംസ്‌കരണം എങ്ങുമെത്തിയില്ല. കിച്ചൺ ബിൻ പദ്ധതിയിലൂടെ 9 കോടിയോളം രൂപയാണ് നഷ്‌ടമായത്. മാലിന്യം സംസ്‌കരിക്കാനുള്ള ഇനോകുലത്തിന് വേണ്ടി നഗരവാസികൾ നെട്ടോട്ടമോടുകയാണ്. ഇതിനിടെ തീരപ്രദേശങ്ങളിലടക്കം മാലിന്യം റോഡുകളിൽ നിറയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |