വിതുര: കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിതുര പഞ്ചായത്തിലെ തേവിയോട്, മണിതൂക്കി,വിതുര,പൊന്നാംചുണ്ട്,ആനപ്പാറ വാർഡുകളിലാണ് കാട്ടുപോത്തുകൾ ജനത്തിന്റെ സ്വൈരവിഹാരത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്. കാട്ടിൽ നിന്ന് മാസങ്ങൾക്ക് മുൻപ് നാട്ടിലിറങ്ങിയ കാട്ടുപോത്തുകൾ ഇനിയും മടങ്ങിപോയിട്ടില്ല.റബർ തോട്ടങ്ങളിലാണ് കാട്ടുപോത്തുകൾ തമ്പടിച്ചിരിക്കുന്നത്.പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികൾ വരെ ഇവറ്റകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
മടക്കി അയയ്ക്കാൻ വനംവകുപ്പ് പതിനെട്ടടവും പയറ്റിയെങ്കിലും രക്ഷയില്ല. തേവിയോട്,മാതളം,ചിറ്റാർ മണിതൂക്കി പ്രദേശങ്ങളിൽ രാത്രിയിൽ പുറത്തിറങ്ങിയാൽ കാട്ടുപോത്തിന്റെ ആക്രമണം ഉറപ്പാണ്. നിലവിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നേരത്തെ ഒരാൾ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിരവധിതവണ അധികൃതരോട് ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞിട്ടും നാട്ടിൽ വിഹരിക്കുന്ന വന്യമൃഗങ്ങളെ തളയ്ക്കാൻ കഴിഞ്ഞിട്ടില്ല.
കാട്ടുപോത്തുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം. കാട് വിട്ട് കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകൾ റബർ എസ്റ്റേറ്റുകളിലാണ് താവളമുറപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |