തിരുവനന്തപുരം:വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും പെരുവഴിയിലാക്കി നഗരത്തിലെ ഇടറോഡുകളിൽ ഇന്നലെ രാവിലെയും വൈകിട്ടും അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് കർമ്മനിരതരായപ്പോൾ നഗരാതിർത്തികളിൽ സ്‌കൂളിലേക്ക് പോകാനിറങ്ങിയ വിദ്യാർത്ഥികൾ വെയിലേറ്റ് വാടി.രാവിലെ പേരൂർക്കട,ശാസ്‌തമംഗലം,വട്ടിയൂർക്കാവ്,വഴുതക്കാട് ഉൾപ്പെടെയുളള പ്രദേശങ്ങളെല്ലാം ഗതാഗതക്കുരുക്കിൽ അമർന്നു.അമ്പമുക്ക്-പരുത്തിപ്പാറ,പട്ടം-കേശവദാസപുരം,കവടിയാർ-കുറവൻകോണം,കിളിപ്പാലം-ആര്യശാല എന്നിവിടങ്ങളിലും കുരുക്ക് രൂക്ഷമായിരുന്നു. പലയിടത്തും സിഗ്നൽ ലൈറ്റുകൾ പതിവ് പോലെ പണിമുടക്കി. മഴ മാറി നിന്നെങ്കിലും റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടുകയായിരുന്നു. കുത്തിപ്പൊളിച്ച റോഡുകൾ പലതും മൂടിയെങ്കിലും ടാർ ചെയ്യാത്തത് സ്‌കൂൾയാത്ര വിദ്യാർത്ഥികൾക്ക് ദുഷ്‌കരമായി.സെന്റ് ജോസഫ്,കോട്ടൺഹിൽ,ഹോളി എയ്‌ഞ്ചൽസ്,തൈക്കാട് മോഡൽ സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് മോശം റോഡിന്റെ ദുരിതം കൂടുതലനുഭവിച്ചത്. വെളളയമ്പലത്ത് റോഡ് മില്ലിംഗിന് വേണ്ടി കുഴിച്ചത് കാരണം ഇരുചക്രവാഹനങ്ങളിൽ വിദ്യാർത്ഥികളുമായി പോയ രക്ഷകർത്താക്കൾ ബുദ്ധിമുട്ടി.നഗരത്തിലെ ഇടറോഡുകളിൽ പലതും കുടിവെളള പൈപ്പുകൾ സ്ഥാപിക്കാനായി പൊളിച്ചശേഷം അതേപടി കിടക്കുകയാണ്.ഇവിടങ്ങളിൽ റീടാറിംഗ് നടക്കാത്തതും വിദ്യാർത്ഥികളെ വലച്ചു.
ഗതാഗതനിയന്ത്രണം ഏറ്റില്ല
നഗരത്തിൽ ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഏശിയില്ല. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി സർക്കുലറിൽ പറഞ്ഞിരുന്നതൊന്നും ഒട്ടുമിക്ക സ്‌കൂളുകൾക്ക് മുന്നിലും നടന്നില്ല.സ്‌കൂൾ / സ്വകാര്യ വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിനകത്ത് കയറ്റി കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നായിരുന്നു നിർദ്ദേശം.നഗരത്തിലെ സ്‌കൂളുകൾക്ക് മുൻവശവും,പ്രധാന ജംഗ്ഷനുകളിലും കർശന പാർക്കിംഗ് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.എന്നാൽ ഇവ പാലിക്കുന്നതിൽ പൊലീസ് സംവിധാനം പരാജയപ്പെട്ടു. സ്കൂൾ പരിസരത്ത് നിന്ന് സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നത് ക്യൂ സംവിധാനത്തിലൂടെ ആയിരിക്കണമെന്ന നിർദ്ദേശവും ഫലിച്ചില്ല.ഹെവി വാഹനങ്ങളായ ടിപ്പർ,ചരക്കുവാഹനങ്ങൾ, ടാങ്കർലോറികൾ എന്നിവ സ്കൂൾ സമയത്ത് സ്കൂൾ സോണുകൾ ഒഴിവാക്കി സഞ്ചരിക്കണമെന്നായിരുന്നു നിർദ്ദേശം.എന്നാൽപ്രാവച്ചമ്പലം,വെളളായണി,പാപ്പനംകോട്,കൈമനം എന്നിവിടങ്ങളിലെല്ലാം ഇന്നലെ രാവിലെ നിരനിരയാണ് ഹെവി വാഹനങ്ങൾ സഞ്ചരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |