SignIn
Kerala Kaumudi Online
Friday, 26 April 2024 11.49 PM IST

ഡബിൾ ബെല്ലടിച്ച് മന്ത്രി; ബസിൽ ഹാജരായി വിദ്യാർത്ഥികൾ

ksrtc

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലും ആനവണ്ടിയെ ക്ലാസ് മുറി ആക്കിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ. കാമ്പസിലെ കംപ്യൂട്ടേഷൻ ബയോളജി ആൻഡ് ബയോ - ഇൻഫർമാറ്റിക്സ് വിഭാഗത്തിലെ ആനവണ്ടി ക്ലാസ് മുറി മന്ത്രി ആന്റണി രാജു ഡബിൾ ബെല്ലടിച്ച് ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസമെന്നാൽ പൂട്ടിയിടലല്ലെന്നും വിദ്യയെന്നാൽ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളോടൊപ്പം തെരളിയപ്പം കഴിച്ചും സെൽഫി എടുത്തുമാണ് മന്ത്രി മടങ്ങിയത്. കംപ്യൂട്ടേഷൻ ബയോളജി ആൻഡ് ബയോ - ഇൻഫർമാറ്റിക്സ് വിഭാഗം മേധാവി അച്യുത്ശങ്കർ എസ്.നായരുടെ മനസിലുദിച്ച പഠന ആശയം നമുക്ക് അത്ഭുതമായി തോന്നുമെങ്കിലും വിദ്യാർത്ഥികളുടെ മനസറിഞ്ഞ ഒരദ്ധ്യാപകന്റെ വേറിട്ട പഠനരീതിയാണ് ഈ ആനവണ്ടി ക്ലാസ് മുറി.

'ടോട്ടോ ചാന്റെ' ട്രെയിനാണ് ഇവരുടെ ഹീറോ
ജാപ്പനീസ് എഴുത്തുകാരൻ ടെട്സുകോ കുറോയാനഗിയുടെ 'ടോട്ടോ ചാൻ' എന്ന പുസ്തകത്തിൽ ട്രെയ്‌നിൽ സ്കൂൾ നടത്തുന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇതാണ് ആനവണ്ടി ക്ലാസ് മുറിക്ക് പ്രചോദനമായത്. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറുടെ നേരിട്ടുള്ള ഇടപെടൽ വഴിയാണ് കാമ്പസിൽ ബസ് ലഭ്യമായത്. ക്രെയിൻ ഉപയോഗിച്ചാണ് കട്ടപ്പുറത്തായ ആനവണ്ടിയെ കാമ്പസിലെത്തിച്ച് നവീകരിച്ചത്. ഡൊണേഷനായിട്ടാണ് ഡിപ്പാർട്ട്മെന്റിന് കെ.എസ്.ആർ.ടി.സി ബസ് നൽകിയത്. കെ.എസ്.ആർ.ടി.സിയുടെ ലോഗോ മാറ്റാതെ ബസ് പെയിന്റടിച്ച്, ബസിനുള്ളിൽ എഴുതിയിരിക്കുന്ന സ്ത്രീകൾ, പുരുഷന്മാർ, വികലാംഗർ എന്നിവയെ വിദ്യാർത്ഥികൾ, സംശയാലു, വിമർശകർ, സ്വപ്ന സഞ്ചാരി, പഠിപ്പിസ്റ്റ്, ഉഴപ്പൻ എന്നിങ്ങനെ മാറ്റിയെഴുതി. ഒരു വൈറ്റ് ബോർഡും സ്ഥാപിച്ചു. വിശ്രമവേളകളിൽ ബസിൽ പാട്ടുകൾ പ്ലേ ചെയ്യാനുള്ള സംവിധാനവുമുണ്ട്. മേൽഭാഗം തുരുമ്പെടുക്കാതിരിക്കാൻ മുകളിൽ റൂഫ് ഇടുകയും ഉള്ളിൽ ഫാനുകൾ സജ്ജീകരിക്കുകയുമാണ് അടുത്ത ലക്ഷ്യം.

ആനവണ്ടിയിൽ 'പെരുമ്പാമ്പുണ്ടേ'
ആദ്യപടിയായി ബസ് ക്ലാസ് മുറിയിൽ പൈത്തൺ പ്രോഗ്രാമിംഗ് ഓപ്പൺ ക്ലാസ് റൂമാണ് ആരംഭിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവരും 'പൈത്തൺ' പ്രോഗ്രാമിംഗിൽ താത്പര്യമുള്ളവരുമായവർക്ക് ഈ ഓപ്പൺ ക്ലാസിൽ പങ്കെടുക്കാം. പ്രവേശനം ആദ്യം അപേക്ഷിക്കുന്ന 10 പേർക്ക്. ഈ സൗജന്യ ഓഫ്ലൈൻ ക്ലാസിന് https://forms.gle/93qkgy4eag3pNZq68 എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം. നെറ്റ് കണക്റ്റ് ചെയ്ത മൊബൈലോ ലാപ്ടോപ്പോ പഠിതാക്കൾ തന്നെ കൊണ്ടുവരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.