ആലുവ: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാലാ ബസാറിൽ സജീറാ മൻസിൽ വീട്ടിൽ അബൂട്ടി (68)യാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഗോവ സ്വദേശിയായ മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷേഖിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ അഞ്ചിനാണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന അഞ്ച് പേർ എത്തിയത്. മൂന്നു പേർ മലയാളികളും രണ്ട് പേർ ഗോവ സ്വദേശികളുമായിരുന്നു. പരിശോധന നടത്തി വീട്ടിൽ നിന്ന് 50 പവനോളം സ്വർണവും ഒന്നരലക്ഷം രൂപയും സംഘം തട്ടിയെടുത്തു. വീട്ടിലെ സി.സി.ടി.വി യുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം അബൂട്ടി മംഗലാപുരം, കർണ്ണാടക, മുംബായ് എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.
ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എ.എസ്.ഐമാരായ ജി.എസ്. അരുൺ, കെ.പി. ഷാജി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, എൻ.എ. മുഹമ്മദ് അമീർ, കെ.ബി. സജീവ്, കെ.എം. മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |