ഇരുനില മന്ദിരത്തിൽ അങ്കണവാടിയും സാംസ്കാരിക നിലയവും
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി നഗരത്തിൽ ഇരുനില മന്ദിരം.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പാതിരപ്പള്ളി വാർഡിൽ കുന്നുംപുറത്താണ് കേന്ദ്രം ഒരുങ്ങുന്നത്. സുഗതകുമാരിയുടെ പ്രശസ്ത കവിതയായ പവിഴമല്ലിയുടെ പേരാണ് കെട്ടിടത്തിന് നൽകിയിരിക്കുന്നത്.
ഈ മാസം കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. താഴത്തെ നിലയിൽ അങ്കണവാടിയും മുകളിൽ സാംസ്കാരിക നിലയവുമാണ് സജ്ജമാക്കുന്നത്. സുഗതകുമാരിയുടെ ഒരിക്കലും മറക്കാത്ത ഓർമ്മകൾക്ക് പുതിയ മുഖം നൽകുകയാണിവിടെ.
കുന്നുംപുറത്തെ ഒൻപത് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. വി.കെ.പ്രശാന്ത് എം.എ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം.
നിലവിൽ പ്രദേശത്തെ അങ്കണവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 100 പേർക്ക് ഇരിക്കാവുന്ന സാംസ്കാരിക നിലയമാണ് മുകളിലത്തെ നിലയിൽ. പ്രദേശത്തെ സാംസ്കാരിക ഒത്തുചേരലുകൾക്ക് സൗജന്യമായി ഇത് ഉപയോഗിക്കാം. സുഗതകുമാരിയുടെ ചിത്രവും നന്ദിയെന്ന കവിതയിലെ വരികളും മന്ദിരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
പണിപൂർത്തിയായെങ്കിലും അങ്കണവാടിയിലേക്കുള്ള കളിക്കോപ്പുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
സുഗതകുമാരിയുടെ വലിയ ചിത്രം
200 സ്ക്വയർ ഫീറ്റിലാണ് സുഗതകുമാരിയുടെ ചിത്രം വരച്ചിരിക്കുന്നത്. പൊതുയിടങ്ങളിലെ സുഗതകുമാരിയുടെ ഏറ്റവും വലിയ ചിത്രമാണ് പവിഴമല്ലിയിലുള്ളതെന്ന് അണിയറ ശില്പിയായ ആക്‌സോ മീഡിയ കോഓർഡിനേറ്റർ നസീബ് പറഞ്ഞു. ചിത്രകാരനായ പാറശാല സോമൻ നാല് ദിവസം കൊണ്ടാണ് ചിത്രം വരച്ചത്. ഇനാമൽ പെയിന്റിംഗായതിനാൽ സുഗതകുമാരിയുടെ ചിത്രത്തിന് മാറ്റേകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |