പൂവാർ: പൂവാർ പഞ്ചായത്തിൽ ശൂലംകുടി വാർഡിലെ അഭയ അയൽക്കൂട്ടത്തിന് സമ്മാനമായി ലഭിച്ച സ്വർണ കോയിൻ വിറ്റ് കാശ് തട്ടിയെടുത്ത കുടുംബശ്രീ ഉദ്യേഗസ്ഥർക്കെതിരെ പൂവാറിൽ വ്യാപക പ്രതിഷേധം. വിഷയം ഏറെ ചർച്ചയായതോടെ കുടുംബശ്രീക്കെതിരെ പഞ്ചായത്തിലെ ഭരണകക്ഷി മെമ്പർമാരുടെ നേതൃത്വത്തിൽ അരുമാനൂർ കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ബോബൻ, മെമ്പർമാരായ ഫിൽമാ അലക്സാണ്ടർ, ജോൺ ബ്രിട്ടോ, ശരത്കുമാർ,പ്രജീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അജിത ശശിധരൻ, സി.ഡി.എസ് അംഗങ്ങളായ അഞ്ജു, ദർശന, മേരി, അഭയ അയൽകൂട്ടം പ്രസിഡന്റ് കുമാരി സ്വപ്ന, സെക്രട്ടറി ശോഭന എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ബുധനാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും, കുടുംബശ്രീയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിച്ചത്.
എന്നാൽ സ്വർണ കോയിൻ തട്ടിയെടുത്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു. പഞ്ചായത്തിലെ കുടുംബശ്രീയുടെ അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും, പ്രസിഡന്റ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായി വി.എസ്.ഷിനു നേതൃത്വം നൽകി. പഞ്ചായത്ത് മെമ്പറന്മാരായ എസ്.സജയകുമാർ, ഫ്ളോറൻസി മുത്തയ്യൻ, സുനിലാ ഖാദർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |