തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ ഗൗതം അദാനി ഈ ആഴ്‌ച അവസാനത്തോടെ തീരുവനന്തപുരത്തെത്തും. 23ന് എത്തിയേക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് തുറമുഖ വകുപ്പിലെ ഉന്നതവൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവരുമായി അദാനി കൂടിക്കാഴ്‌ച നടത്തും.
അദാനിയുടെ വരവോടെ പദ്ധതി എപ്പോൾ പൂർത്തിയാകുമെന്നതിൽ അന്തിമതീരുമാനമുണ്ടാകും.ശ്രീലങ്കയിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് നേട്ടം കൊയ്യാനാണ് പദ്ധതി അതിവേഗം കമ്മിഷൻ ചെയ്യാൻ അദാനി നേരിട്ടെത്തുന്നത്. ഉയർന്ന തിരമാലയും കാലവർഷവും കാരണം നിറുത്തിവച്ച വിഴിഞ്ഞം തുറമുഖ നിർമ്മാണം അടുത്ത മാസം പുനരാരംഭിക്കാനുളള ചർച്ചകളും ആരംഭിച്ചു.സെപ്‌തംബർ അവസാനം വരെ നിർമ്മാണപ്രവർത്തനങ്ങൾ വേണ്ടെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കാലവർഷത്തിന്റെ ശക്തി കുറഞ്ഞതോടെ ഇത്രയും ദിവസം പാഴാക്കേണ്ടയെന്നാണ് ഇപ്പോഴത്തെ തീരുമാനം.ഡിസംബർ അവസാനത്തോടെ തുറമുഖം കമ്മിഷൻ ചെയ്യാനാണ് സർക്കാരിന് താത്പര്യം.
സാമൂഹിക-സാമ്പത്തിക പുരോഗതി
തുറമുഖം കമ്മിഷൻ ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ ബെർത്ത് ചെയ്യുന്നതിനും ട്രാൻസ്‌ഷിപ്പ്‌മെന്റ് നടത്തുന്നതിനുമുളള സൗകര്യം വിഴിഞ്ഞത്തുണ്ടാകും.രാജ്യത്തിന്റെ തന്നെ ട്രാൻസ്‌ഷിപ്പ്‌മെന്റ് കേന്ദ്രമായി ഇതോടെ വിഴിഞ്ഞം മാറും.നിലവിൽ ശ്രീലങ്ക,ദുബായ്,സിംഗപ്പൂർ മുതലായ വിദേശ രാജ്യങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയിലെ കണ്ടെയ്‌നർ ചരക്ക് ഗതാഗതം നടക്കുന്നത്.വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് ഔട്ടർറിംഗ് റോഡ്, ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ തുടങ്ങിയ ബൃഹദ് പദ്ധതികളും ആവിഷ്‌കരിച്ചുവരികയാണ്.തുറമുഖത്തിന്റെ സാദ്ധ്യത കണക്കിലെടുത്ത് സീഫുഡ് പാർക്ക്,സ്‌കിൽ ഡെവലപ്പ്‌മെന്റ് പാർക്ക് തുടങ്ങിയ സംരംഭങ്ങളും നടപ്പിലാകും.നിരവധി തൊഴിലവസരങ്ങളാണ് തുറമുഖം കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ പോകുന്നത്.
ജോലികൾ അതിവേഗം
220 കെ.വി സബ്സ്‌റ്റേഷന്റെ പണിപൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞു
പ്രധാന കവാടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ
എൻ.എച്ച് 66മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു
രണ്ട് പാലങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ
ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിൽ
റെയിൽ കണക്‌ടിവിറ്റിക്ക് വേണ്ട 6.431 ഹെക്‌ടർ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു
ഇനിയും വേണം കരിങ്കല്ല്
പുലിമുട്ട് പൂർത്തിയാക്കാൻ ആകെ വേണ്ടത് 87 ലക്ഷം ടൺ കരിങ്കകല്ല്
ഇനി വേണ്ടത് 46.77 ലക്ഷം ടൺ കരിങ്കല്ല്
ഇതിനോടകം സംഭരിച്ചത് 40.23 ലക്ഷം ടൺ (46 ശതമാനം)
തിരുവനന്തപുരത്ത് നിന്ന് സംഭരിച്ചത് 18.66 ലക്ഷം ടൺ
കൊല്ലത്ത് നിന്ന് 7.76 ലക്ഷം ടൺ
ശ്രീലങ്കയിലെ പ്രശ്‌നങ്ങൾ കാരണം വിഴിഞ്ഞം തുറമുഖം എത്രയും വേഗം തുറക്കണമെന്നാവശ്യപ്പെട്ട് പല കപ്പൽ കമ്പനികളും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദാനിയുടെ താത്പര്യവും വർദ്ധിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ രണ്ട്,മൂന്ന് ഘട്ടങ്ങളെപ്പറ്റിയുളള ചർച്ചകളാണ് അദാനിയുടെ വരവിന്റെ ലക്ഷ്യമെന്നാണ് മനസിലാക്കുന്നത്.'
അഹമ്മദ് ദേവർകോവിൽ
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |