തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുള്ള തീരശോഷണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളും വൈദികരുമടക്കം 1000ഓളം പേർ മാർച്ചിൽ അണിനിരന്നു.
കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ പുനരധിവാസം ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ചാണ് നഗരത്തെ സ്‌തംഭിപ്പിച്ച മാർച്ച്. വിവിധ വാഹനങ്ങളിലായി ചെറുതും വലുതുമായ മുപ്പതോളം ബോട്ടുകളും സെക്രട്ടേറിയറ്റ് പടിക്കലെത്തിച്ചായിരുന്നു പ്രതിഷേധം. ബോട്ടിന് പുറത്തുകയറിയ പ്രതിഷേധക്കാർ പ്രതീകാത്മക തുഴച്ചിലും വലയെറിഞ്ഞ് മിൻപിടിത്തവും നടത്തി. മറ്റൊരു വിഭാഗം നടുറോഡിൽ ചീട്ടുകളിച്ചും പ്രതിഷേധിച്ചു.
ലത്തീൻ അതിരൂപതാ എമിരറ്റസ് ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മാർച്ച് ഉദ്ഘാടനം ചെയ്‌തു. ബോട്ടുമായെത്തിയവരെ ജില്ലയിൽ പലയിടത്തും പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രതിഷേധത്തെ തുടർന്ന് നഗരത്തിൽ ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു. പ്രധാന റോഡുകളിലും ഇടറോഡുകളും ബ്ലോക്കായതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പോലുമാകാതെ പൊലീസുകാരും വലഞ്ഞു. രാവിലെ 11ന് മ്യൂസിയം ഭാഗത്തുനിന്നു തുടങ്ങേണ്ട മാർച്ചിന് ബോട്ടുകൾ കയറ്റിയ വാഹനങ്ങൾ സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് അറിയിച്ച് പൊലീസ് വഴിയിൽ തടഞ്ഞതാണ് ഗതാഗത സ്‌തംഭനം രൂക്ഷമാക്കിയത്.
ആദ്യം വിഴിഞ്ഞത്തും പൂന്തുറയിലും പിന്നീട് തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംഗ്ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലും ബോട്ടുകളുമായെത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത് നേരിയ വാക്കേറ്റത്തിനും ഉന്തും തള്ളിനുമിടയാക്കി.
സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും അറിയിച്ച് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. വൈദികരടക്കം സമരത്തിൽ അണിനിരന്നതോടെ നിലപാട് മയപ്പെടുത്തിയ പൊലീസ് ഒന്നര മണിക്കൂറോളം വൈകി മാർച്ചിന് അനുമതി നൽകി. തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ 20 ദിവസമായി സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധ സമരത്തിലാണ്. വൈകിട്ട് 3.30ഓടെയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ പൊലീസിന് കഴിഞ്ഞത്.
.
പുനരധിവാസമാണ് ആവശ്യം
വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീശോഷണം പരിഹരിക്കണം, പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കണം, മുതലപ്പൊഴിയടക്കം സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കണം, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക, കൃത്യമായ പഠനത്തിനുശേഷം മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തുടരാവൂയെന്നും അതുവരെ നിർമ്മാണം നിറുത്തിവയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |