തിരുവനന്തപുരം: എഴുതപ്പെട്ട സ്വാതന്ത്ര്യസമര ചരിത്രങ്ങളിൽ അധികം ഇടംപിടിക്കാതെ പോയവയാണ് കന്യാകുമാരിയിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ. 1947 ജനുവരിയിൽ സ്വാതന്ത്ര്യസമരകാലത്ത്, ശുചീന്ദ്രം തേരോട്ടത്തിനിടെ തേരിന്റെ മുകളിൽ ത്രിവർണപതാക കെട്ടിയതും തുടർന്ന് നടത്തിയ വെടിവയ്‌പ്പിൽ മൂന്ന് പേർ മരിച്ചതും പഴമക്കാരെ നടുക്കുന്ന ചരിത്രം. വൈക്കം സത്യഗ്രഹം കത്തിനിൽക്കുന്ന വേളയിൽ ശുചീന്ദ്രം രഥവീഥികളിൽ അവർണർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും അതിനെതിരെ നടന്ന സമരവും ഐതിഹാസികമാണ്. മുന്നൂറോളും പേരാണ് പല ഘട്ടങ്ങളിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതെന്ന് ചരിത്രകാരന്മാർ പറയുന്നു. എന്നാൽ ഇവരിൽ പലരുടേയും പേരുകൾ ചരിത്രരേഖകളിലില്ല.
തിരുവനന്തപുരത്ത് 1919ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമിതി രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി നാഗർകോവിൽ സ്വദേശിയായ ഡോ.എം.ഇ. നായിഡുവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പലപ്പോഴും കന്യാകുമാരി ജില്ലയിൽ സമരങ്ങൾ സംഘടിപ്പിച്ചതും വിജയിപ്പിച്ചതും. രാജഭരണപ്രദേശമായിരുന്നതിനാൽ അക്കാലത്ത് സവർണ-അവർണ വേർതിരിവ് കൊടികുത്തി വാണിരുന്നു.
1922 ഒക്ടോബറിൽ നാഗർകോവിലിൽ സരോജിനി നായിഡുവിന്റെ സന്ദർശനം കോൺഗ്രസുകാരിൽ ഉണർത്തിയ സ്വാതന്ത്ര്യവികാരം ചെറുതൊന്നുമല്ല. അക്കൂട്ടത്തിൽ സി.ദാമോദരൻ, എ.ഗബ്രിയേൽ നാടാർ, ശിവതാണുപിള്ള, എം.കെ. അബ്ദുൽ റഹിം, പി.ജീവാനന്ദം തുടങ്ങി നിരവധിപേരുണ്ട്. 1925-27 കാലഘട്ടങ്ങളിൽ മഹാത്മാഗാന്ധി നാഗർകോവിൽ സന്ദർശിച്ചതും അദ്ദേഹത്തിന്റെ വാക്കുകളിൽ ആവേശഭരിതരായി സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയവരും നിരവധി പേരാണ്. ഖാദി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഖദർ വസ്ത്രം പ്രോത്സാഹിപ്പിക്കാനായി എം.ഇ. നായിഡുവിന്റെ നേതൃത്വത്തിൽ നടരാജഅയ്യർ,കാശിപണ്ഡാരം, എം. ശിവതാണുപിള്ള തുടങ്ങി നിരവധി പേർ പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |