ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിലെ വിവിധ ഗവ. സ്കൂളുകളിൽ സർക്കാർ ഏജൻസികൾ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഫിറ്റ്നെസ് നൽകാത്തത് സ്കൂൾ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നു. ക്ലാസ് മുറികളുടെ കുറവ് കാരണം ഡിവിഷൻ നഷ്ടമാകുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ.
അവനവഞ്ചേരി ഗവ. എച്ച്.എസ്, ആറ്റിങ്ങൽ ഡയറ്റ്, അഴൂർ ഗവ. എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ പുതിയതായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഫിറ്റ്നെസ് നൽകണമെന്നാവശ്യപ്പെട്ട് ഡി.ഇ.ഒ ജൂലായ് 5ന് കത്ത് നൽകിയിരുന്നു. തസ്തിക നിർണയ നടപടികൾ ഈ മാസം 20ന് പൂർത്തിയാക്കുന്നതിന്റെ മുന്നോടിയായാണ് കത്ത് നൽകിയത്. മാസം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
കിഫ്ബി ഫണ്ടുപയോഗിച്ച് സ്കൂളുകളിൽ നിർമ്മിച്ച പല കെട്ടിടങ്ങളും നിയമംലംഘിച്ച് നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാനും കഴിയുന്നില്ല. കിഫ്ബി നിർമ്മാണ ഏജൻസിയായ കൈറ്റിനാണ് കെട്ടിട നിർമ്മാണത്തിന് കരാർ നൽകിയത്.
അവനവഞ്ചേരി ഗവ. എച്ച്.എസിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരം ഫെബ്രുവരി 18ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് 6 മാസമായിട്ടും ആറ്റിങ്ങൽ നഗരസഭ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയില്ല. ആവശ്യത്തിന് സ്റ്റെയർകേസ് നിർമ്മിക്കാത്തതാണ് ഫിറ്റ്നെസിന് തടസമായത്. ഡയറ്റ് സ്കൂളിൽ പുതിയ കെട്ടിടം പൂർത്തിയായിട്ടുണ്ട്.ഇതിനും ഫിറ്റ്നെസ് നൽകിയിട്ടില്ല. ആവശ്യത്തിന് ക്ലാസ് മുറികളില്ലാതെ വന്നാൽ സ്കൂളുകൾക്ക് ഡിവിഷൻ നഷ്ടമാകും.
പ്രശ്നം ഗുരുതരം
കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കാത്തതും കാലപ്പഴക്കവുമാണ് ഫിറ്റ്നെസ് നൽകുന്നതിൽ നിന്ന് അധികൃതരെ വിലക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഫിറ്റ്നെസ് നൽകേണ്ടത്. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് കേരള ഇൻഫ്രാസ്ട്രേക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ്. ഇവർ നിർമ്മിച്ച കെട്ടിടത്തിന് ഫിറ്റ്നെസിനായി സ്കൂൾ അധികൃതർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിച്ചപ്പോഴാണ് നിമയക്കുരുക്ക് പ്രശ്നമായത്.
പഴയ കെട്ടിടവുമില്ല
കുട്ടികൾക്ക് ആവശ്യമായ സ്ഥലസൗകര്യം ഒരുക്കിയാലേ സ്കൂളികളിൽ തസ്തിക നിർണയം നടത്താനാവൂ. എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് ഡി.ഇ.ഒ. നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾക്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തത് സ്കൂൾ അധികൃതരെ വലയ്ക്കുകയാണ്. ഈ സ്കൂളൂകളിൽ പഠന നിലവാരം മെച്ചമായതിനാൽ വിദ്യാർത്ഥികളും കൂടുതലാണ്. ഇവരെ ഫിറ്റ്നെസ് ലഭിക്കാത്ത കെട്ടിടത്തിൽ ഇരുത്തുന്നതും നിയമം വിലക്കുകയാണ്. പലയിടത്തും നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് ബഹുനില മന്ദിരം പണിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |