നെടുമങ്ങാട്: പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ച പ്രതി പൊലീസെത്തിയപ്പോൾ കിണറ്റിൽ ചാടി. പോക്സോ കോടതിയുടെ വാറണ്ടിന്റെ അടിസ്ഥാനത്തിൽ പിടികൂടാനെത്തിയ പൊലീസുകാരുടെ മുന്നിൽ വച്ച് അരശുപറമ്പ് സ്വദേശി ജിബിനാണ് കിണറ്റിൽ ചാടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6.15നായിരുന്നു സംഭവം. പോക്സോ കേസ് കൂടാതെ എട്ടോളം കേസിലെ പ്രതിയാണ് ജിബിൻ. മോഷണം, കഞ്ചാവ് തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2021ലാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്.
എന്നാൽ ജാമ്യത്തിലിറങ്ങിയ ജിബിൻ കോടതിയിൽ വിചാരണയ്ക്ക് ഹാജരായില്ല. തുടർന്ന് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് പോക്സോ കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. നെടുമങ്ങാട് സി.ഐക്കും കോടതി നോട്ടീസ് അയച്ചു. തുടർന്ന് നെടുമങ്ങാട് പൊലീസ് മഫ്തിയിൽ ജിബിന്റെ വീട്ടിലെത്തുകയായിരുന്നു. പൊലീസിനെ കണ്ട് ജിബിൻ ഓടി സമീപത്തെ പുരയിടം വഴി രക്ഷപ്പെടുന്നതിനിടയിലാണ് കിണറ്റിൽ വീണത്. മതിൽ ചാടിയപ്പോൾ 10 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഇയാൾ കിണറ്റിൽ നിന്ന് തനിയെ കയറി കിണറിന്റെ തിട്ടയിൽ ഇരുന്ന് വീണ്ടും ഇതിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. തുടർന്ന് പൊലീസ് അനുനയിപ്പിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |