പാവറട്ടി: റോഡിൽ വച്ച് അമ്മയുടെ ശരീരത്തിൽ തിന്നർ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുല്ലശ്ശേരി മാനിന വാഴപിള്ളി വീട്ടിൽ അപ്പുട്ടിയുടെ മകൻ ഉണ്ണിക്കൃഷ്ണ (64) നെയാണ് അമ്മ വള്ളിയമ്മയെ കൊലപ്പെടുത്തിയ കേസിൽ തൃശൂർ ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2020 മാർച്ച് 11 ന് രാവിലെ എട്ടു മണിയോടെയാണ് സംഭവമുണ്ടായത്. മറ്റൊരു ജാതിയിൽപെട്ടയാളെ വിവാഹം ചെയ്ത സഹോദരിയുടെ അടുത്തേക്ക് പോകുന്നു എന്നതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. വീടിനടുത്തെത്തിയ അമ്മ വള്ളിയമ്മുവിന്റെ ദേഹത്ത് പെയിന്റിംഗ് പണിക്കാരനായ പ്രതി കയ്യിലുണ്ടായിരുന്ന തിന്നർ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മയുടെ വായിൽ ടോർച്ച് കുത്തി കയറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് കൊലപാതകം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ.ബി. സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു എന്നിവർ ഹാജരായി. 22 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകളും10 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്ത ഈ കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും പ്രധാനമായി പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പാവറട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന എ. ഫൈസൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് ആദ്യ അന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്‌പെക്ടർ ആയ എം.കെ. രമേഷ് ആണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനാണ് പ്രോസിക്യൂഷന് സഹായിക്കുന്നതിനു വേണ്ടി പ്രവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |