മെഡിക്കൽ കോളേജിൽ വലിയ സൗകര്യങ്ങൾ നാട് ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം : മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സമഗ്ര വികസന മാസ്റ്റർ പ്ലാൻ മുഖേന പൂർത്തിയായ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
ഒരുകൂട്ടം ആരോഗ്യ സംവിധാനങ്ങൾ ഒന്നിച്ച് കിടക്കുന്നുവെന്ന പ്രത്യേകതയുള്ളതിനാൽ മെഡിക്കൽ കോളേജിൽ വലിയ സൗകര്യങ്ങൾ വരുത്തുന്നത് നാട് ആഗ്രഹിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കലാ കേശവൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. അനിൽകുമാർ,വാർഡ് കൗൺസിലർ ഡി.ആർ.അനിൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ.എസ്. ബിന്ദു എന്നിവർ സംസാരിച്ചു.
മെഡിക്കൽ കോളേജ് കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിന് സമീപത്തു നിന്ന് എസ്.എ.ടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് ഓവർബ്രിഡ്ജ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇൻകെല്ലാണ് പദ്ധതി സാക്ഷാത്കരിച്ചത്. 96 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് ഓവർബ്രിഡ്ജിന്റെ വീതി. മോട്ടോർ വേ 7.5 മീറ്ററും വാക് വേ 4.5 മീറ്ററുമാണ്.എസ്.എ.ടി ആശുപത്രി, ശ്രീചിത്ര, ആർ.സി.സി, മെഡിക്കൽ കോളേജ് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസ്, സി.ഡി.സി, പി.ഐ.പി.എം.എസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ തിരക്കിൽപ്പെടാതെ നേരിട്ടെത്താം.ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താം. കാമ്പസിനെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |