SignIn
Kerala Kaumudi Online
Saturday, 27 April 2024 11.19 PM IST

നഗരത്തിൽ തെരുവ് വിളക്കില്ല, പക്ഷേ ദീപാലങ്കാരത്തിന് 10 ലക്ഷം ചെലവ്

 ധൂർത്തെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒന്നരക്കിലോമീറ്റർ ദൂരത്തിൽ റോഡിനിരുവശവും ദീപാലങ്കാരങ്ങൾ ഒരുക്കിയതിന് 9.71 ലക്ഷം രൂപ ചെലവിട്ട നഗരസഭയുടെ നടപടിയെച്ചൊല്ലി ഇന്നലത്തെ കൗൺസിലിൽ ഭരണ - പ്രതിപക്ഷ തർക്കം.

നഗരത്തിലെ തെരുവുവിളക്ക് ക്ഷാമം അതിരൂക്ഷമാണെന്ന് കൗൺസിലിൽ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ തന്നെ സ്ഥിരീകരിക്കുമ്പോഴാണ് ദീപാലങ്കാര വാടകയ്‌ക്ക് 10 ലക്ഷം രൂപ നഗരസഭ ചെലവഴിച്ചത്. കഴിഞ്ഞ മേയ് 27 മുതൽ ജൂൺ 2 വരെയുള്ള കാലയളവിൽ നഗരസഭ ആസ്ഥാന മന്ദിരവും എൽ.എം.എസ് ജംഗ്ഷൻ മുതൽ വെള്ളയമ്പലം വരെയുള്ള ഭാഗവുമാണ് അലങ്കരിച്ചത്.
ഓഫീസ് കെട്ടിടം ദീപാലങ്കാരം നടത്തിയതിന് 4.79 ലക്ഷവും റോഡിനിരുവശവുമുള്ള വൃക്ഷങ്ങൾ വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചതിന് 4.73 ലക്ഷവുമാണ് ചെലവിട്ടത്. ബിൽത്തുകയുടെ 3% ബിൽ പ്രിപ്പറേഷൻ ചാർജായും 1% തുക ചെക്ക് മെഷർമെന്റ് ചാർജായും കണക്കാക്കുമ്പോൾ തുക 9.71 ലക്ഷമാകും. പ്രതിപക്ഷ കക്ഷി അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും തുക ചെലവഴിക്കുന്നതിന് മേയ് 13ന് മേയർ നൽകിയ മുൻകൂർ അനുമതി സാധൂകരിക്കാൻ കൗൺസിൽ യോഗം അനുമതി നൽകി. സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക ചെലവഴിച്ചതെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു വിശദീകരിച്ചു.

ഡെപ്യൂട്ടി മേയറുടെ പരാമർശം,

കൗൺസിൽ ബഹിഷ്കരിച്ച് ബി.ജെ.പി

നഗരവികസനത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാതെ രാഷ്ട്രീയ പോരിൽ പിരിയുന്ന ആറാമത്തെ കൗൺസിലറായിരുന്നു ഇന്നലത്തേത്. സ്വാതന്ത്ര്യദിനം നഗരസഭ സമുചിതമായി ആഘോഷിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി അംഗങ്ങൾ ആരോപണങ്ങൾക്ക് തുടക്കമിട്ടത്.

എൽ.ഡി.എഫ് അംഗങ്ങൾ ചരിത്രം പറഞ്ഞ് അതിനെ പ്രതിരോധിച്ചു. രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ ബി.ജെ.പി കൗൺസിൽ ബഹിഷ്‌കരിച്ച് മടങ്ങുകയായിരുന്നു. മഹാത്മാഗാന്ധിയെ വധിച്ചത് ആർ.എസ്.എസാണെന്ന ഡെപ്യൂട്ടി മേയറുടെ പരാമർശത്തിലാണ് ബി.ജെ.പി നടുത്തളത്തിൽ പ്രതിഷേധവുമായി ഇറങ്ങിയത്. പരാമർശം പിൻവലിക്കാൻ ഇടപെടണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും മേയർ നിരാകരിച്ചു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് മേയറുടെ ചേംബറിന് മുന്നിലെത്തി.

പ്രതിഷേധത്തെ തുടർന്ന് മറ്റ് അജൻഡകളെല്ലാം ചർച്ചയില്ലാതെ രണ്ട് മിനുട്ടിൽ ഭരണസമിതി പാസാക്കി. അതത് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അജൻഡകൾ വായിച്ച് ചർച്ച ചെയ്യേണ്ട ചില സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ ഇല്ലാത്ത സാഹചര്യത്തിൽ കൗൺസിലർമാരും മറ്റ് സ്ഥിരംസമിതി അദ്ധ്യക്ഷരുമാണ് അജൻഡകൾ പാസാക്കിയത്. ഇത് ചട്ടവിരുദ്ധമാണെന്നും ആരോപണമുണ്ട്. പ്രശ്‌നം രൂക്ഷമായപ്പോൾ ഡെപ്യൂട്ടി മേയറെ കൗൺസിൽ നിയന്ത്രണം ഏല്പിച്ച് മേയർ മടങ്ങുകയായിരുന്നു. പരാമർശത്തിനെതിരെ ബി.ജെ.പി അംഗങ്ങൾ ഡെപ്യൂട്ടി മേയറുടെ ഓഫീസ് ഉപരോധിച്ചു.

ഒടുവിൽ പൊലീസെത്തി ബി.ജെ.പി അംഗങ്ങളുമായും മേയറുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബി.ജെ.പി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.