തിരുവനന്തപുരം : ശ്രീവരാഹം മുക്കോലയ്ക്കൽ എസ്.കെ നിവാസിൽ വാടകയ്ക്കുതാമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മാരിയപ്പന് (45) ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക സർക്കാരിലേക്ക് കണ്ടുകെട്ടാനും ഉത്തരവിട്ടു. 24 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയായത്.
സംശയ രോഗത്തെ തുടർന്നാണ് വെട്ടിക്കൊന്നത്. 2018 സെപ്തംബർ 23 നായിരുന്നു സംഭവം. അന്നുരാത്രി കന്നിയമ്മാളും മാരിയപ്പനും സിനിമ കാണാൻ പോയിരുന്നു. തിയേറ്ററിൽ പരിചയക്കാരനെക്കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ച് മാരിയപ്പൻ വഴക്കുണ്ടാക്കി. ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. തിരുനെൽവേലിക്കുകടന്ന മാരിയപ്പനെ മൂന്നാം ദിവസം ഫോർട്ട് പൊലീസ് പിടികൂടി. മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു നിർണ്ണായക സാക്ഷികൾ. ഇരുവരും പിതാവിനെതിരെ മൊഴി നൽകി.
പിസാ വിതരണക്കാരനായ മണികണ്ഠൻ രാത്രി 11. 30ന് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്. വിവാഹിതനായി മറ്റൊരിടത്ത് താമസിച്ചിരുന്ന മൂത്തമകൻ ഗണേശിനോട് കന്നിയമ്മാൾ പലപ്പോഴും മാരിയപ്പൻ തന്നെ സംശയത്തിന്റെ പേരിൽ ഉപദ്രവിക്കുന്നതായി പറഞ്ഞിരുന്നു. സിനിമ കണ്ട് മടങ്ങിവന്ന കന്നിയമ്മാളും മാരിയപ്പനും വീടിന്റെ മുകൾ നിലയിലേക്ക് പോകുന്നത് കണ്ടതായി കന്നിയമ്മാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ മോഹൻകുമാറും ഭാര്യ രമണിയും കോടതിയിൽ മൊഴി നൽകിയിരുന്നു. കണിയമ്മാളിന്റെ മൃതദേഹത്തിന് സമീപം രക്തത്തിൽക്കണ്ട കാൽപ്പാടുകൾ മാരിയപ്പന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതും നിർണ്ണായക തെളിവായി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദീപ വിശ്വനാഥ്, വിനു മുരളി, മോഹിത മോഹൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |