വിതുര: മലയോര മേഖലയിൽ വീണ്ടും പകർച്ചപനി വ്യാപിക്കുന്നു. മഴ കനത്തതോടെയാണ് രോഗം വ്യാപിച്ചത്. കടുത്തപനി, ജലദോഷം, ചുമ, തുമ്മൽ, തലവേദന, ശ്വാസംമുട്ടൽ എന്നീ അസുഖങ്ങളാണ് പടരുന്നത്.അരുവിക്കര നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ രോഗബാധിതരുടെ എണ്ണം അനുദിനം ഉയരുകയാണ്. ആയുർവേദ,ഹോമിയോ,സ്വകാര്യ ആശുപത്രികളിലെ അവസ്ഥയും വിഭിന്നമല്ല.
ആദിവാസി ഊരുകളിലും രോഗവ്യാപനം രൂക്ഷമാണ്. തോട്ടം മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. മാത്രമല്ല മഴ കനത്തതോടെ ആദിവാസി കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്. ആദിവാസി,തോട്ടം മേഖലകളിൽ സൗജന്യറേഷൻ നൽകണമെന്നും,മെഡിക്കൽക്യാമ്പുകൾ സംഘടിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ടൂറിസം മേഖലകളിലേക്ക് സഞ്ചാരികൾ ഒഴുകുന്ന അവസ്ഥയാണ്. ഇവിടെ യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ഓണക്കാലമായതോടെ ബസുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥയിലെ വ്യതിയാനം മൂലമാണ് പനി പടരുന്നതെന്നും, വൈറൽപനി തടയുന്നതിനായി പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |