വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ വൈദികർക്കും പൊലീസുകാർക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം.
ഇന്നലെ വിവിധ ഇടവകകളിൽ നിന്നുള്ളവർ സമരക്കാർ സ്ഥലത്തെത്തി തുറമുഖ കവാടംവരെ പ്രകടനം നടത്തിയിരുന്നു. കടലിലൂടെ തങ്ങൽ വള്ളങ്ങളിലെത്തിയ സമരക്കാരിൽ ഒരുവിഭാഗം ഉച്ചയോടെ മടങ്ങിപ്പോയി. എന്നാൽ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള കുറച്ചുപേർ തുറമുഖ നിർമ്മാണ ഗേറ്റിനകത്ത് തന്നെയിരുന്നു. ഇവർക്ക് ഭക്ഷണമെത്തിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. പിന്നീട് ഭക്ഷണം നൽകാൻ പൊലീസ് അനുവദിച്ചു. തുടർന്ന് സമരക്കാർ വൈകിട്ട് കട്ടിലും പായയും ഓട്ടോയിലെത്തിച്ചു. ഇതിനിടെ എ.സി.പി അജിത് കുമാർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല.
ഇതിനിടെ സമരക്കാരിലൊരാൾ കട്ടിലിടാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. സംഭവ സ്ഥലത്തുണ്ടായിരുന്ന കന്യാസ്ത്രീകളെ പൊലീസ് ആദ്യം പുറത്തിറക്കി. എന്നാൽ പെൺകുട്ടികൾ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഇവരെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസും വൈദികരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ വൈദികന് ചവിട്ടേറ്റതായി സമരക്കാരും സമരക്കാർ മർദ്ദിച്ചെന്ന് പൊലീസും ആരോപിച്ചു. സംഘർഷാവസ്ഥയായതോടെ പെൺകുട്ടികൾ ഭയന്ന് പിന്മാറി. വിവരമറിഞ്ഞ് കൂടുതൽ സമരക്കാർ സ്ഥലത്തെത്തിയെങ്കിലും തുറമുഖ കവാടത്തിന് സമീപം ബാരിക്കേഡ് ഉയർത്തി പൊലീസ് ഇവരെ തടഞ്ഞു. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജും സബ് കളക്ടർ മാധവിക്കുട്ടിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി സമരക്കാരെ അനുനയിപ്പിക്കുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
നിരാഹാരം അവസാനിച്ചു
ഫാ. മൈക്കിൾ തോമസ്, ഫാ. തിയോഡോഷ്യസ് ഡിക്രൂസ്, ഫാ. ജോസ്, അൽമായക്കാരായ പ്രാട്രിക് മൈക്കിൾ, ജോയ് ജെറാൾഡ്, ജാക്സൺ തുമ്പക്കാരൻ എന്നിവർ തുറമുഖ നിർമ്മാണ സ്ഥലത്ത് അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ പുരോഹിതർ തുറമുഖകവാടത്തിൽ നടത്തിയ ഉപവാസ സമരം അവസാനിച്ചു. പ്രതിഷേധക്കാർ സമര പന്തലിലേക്ക് മടങ്ങി. പ്രശ്നത്തിന് കാരണക്കാരെന്ന് സമരസമിതി പറയുന്ന മൂന്ന് പൊലീസുകാരെ മാറ്റി നിറുത്തി അന്വേഷിക്കുമെന്നും, പന്തലിൽ സമരം തുടരാമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ, ഡെപ്യൂട്ടി കളക്ടർ മാധവിക്കുട്ടി, എ.ഡി.എം. എന്നിവർ സമരസമിതി നേതാക്കളുമായി ഒരു മണിക്കൂറോളം നടത്തിയ ചർച്ചയിലാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |