SignIn
Kerala Kaumudi Online
Friday, 26 April 2024 8.09 AM IST

ഓണം: നഗരത്തിൽ അഞ്ച് കൺട്രോൾ റൂമുകൾ ആഘോഷ വേദികളിലെല്ലാം ഡ്രോൺ നിരീക്ഷണം സുരക്ഷയ്ക്ക് 2000 പൊലീസ്

തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നാടെങ്ങും ഓണാഘോഷത്തിന്റെ ആവേശത്തിലായിരിക്കെ ഇന്ന് മുതൽ സെപ്തംബർ 12വരെ നഗരത്തിൽ പഴുതടച്ച സുരക്ഷ. ഓണാഘോഷത്തിനിടെ ക്രമസമാധാന പ്രശ്നങ്ങളും അക്രമങ്ങളും മോഷണവും തടയുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി 2000ത്തോളം പൊലീസ് സേനാംഗങ്ങളെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാറിന്റെ മേൽനോട്ടത്തിലാകും സുരക്ഷാക്രമീകരണങ്ങൾ. കനകക്കുന്ന് ഉൾപ്പെടെ ഓണാഘോഷവേദികളെല്ലാം പരിപാടി സമയത്ത് മുഴുവൻ സമയ ഡ്രോൺ നിരീക്ഷണത്തിലായിരിക്കും. ക്രമസമാധാന പാലനത്തിനായി കനകക്കുന്ന്,​ പൂജപ്പുര,​ സെൻട്രൽ സ്റ്റേഡിയം,​ ശംഖുംമുഖം,​ കഴക്കൂട്ടം എന്നിവിടങ്ങളിൽ സ്പെഷ്യൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. നഗരത്തിലെ രാഷ്ട്രീയ സംഘർ‌ഷങ്ങളുടെയും വിഴിഞ്ഞം സമരത്തിന്റെയും പശ്ചാത്തലത്തിൽ ഓണത്തിന് ആവശ്യമെങ്കിൽ അയൽജില്ലകളിൽ നിന്ന് കൂടുതൽ സേനയെ നിയോഗിക്കും. ഓണത്തിന് തൊട്ടുമുൻപും ഓണ ദിവസങ്ങളിലും ഓണാഘോഷ സമാപനചടങ്ങുകളുമുൾപ്പെടെ മൂന്ന് ഘട്ടങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അജിത് കുമാർ (ക്രമസമാധാനം) എന്നിവരുടെ മേൽനോട്ടത്തിൽ കന്റോൺമെന്റ്, ഫോർട്ട്, ശംഖുംമുഖം, കഴക്കൂട്ടം, കൺട്രോൾ റൂം അസി. കമ്മിഷണർമാർക്കാകും സുരക്ഷാ നടപടികളുടെ ഏകോപനം. കൂടാതെ സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നുള്ള അസി. കമ്മിഷണർമാരെയും നിയോഗിക്കും. 18 സി.ഐമാരും നൂറിലേറെ എസ്.ഐമാരും വനിതകൾ ഉൾപ്പെടെ 1500 പൊലീസുകാർ സുരക്ഷാ ക്രമീകരണത്തിൽ പങ്കാളികളാകും.

നിരീക്ഷണത്തിന് കാമറയും

ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ നിലവിലെ കാമറകൾക്ക് പുറമെ ഹെലികാം നിരീക്ഷണവും ശക്തമാക്കും. ഷോപ്പിംഗിനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ബൈപ്പാസിലും എം.ജി റോഡിലുമുൾപ്പെടെ പ്രധാന റോഡുകളിലെല്ലാം മുഴുവൻ സമയവും പൊലീസിനെയും ട്രാഫിക് വാർഡൻമാരെയും നിയോഗിക്കും. പോക്കറ്റടി, സ്ത്രീകളെ ശല്യംചെയ്യൽ, മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാൻ കാമറ ഘടിപ്പിച്ച വാഹനങ്ങളിൽ പ്രത്യേക പട്രോളിംഗ് നടത്തും. കൺട്രോൾ റൂം പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പെടെ 250ഓളം പ്രത്യേകം പരിശീലനം ലഭിച്ച മഫ്തി പൊലീസുകാരെയും ഷാഡോ പൊലീസിനെയും വിന്യസിക്കും. ഇടറോഡുകൾ പരിശോധിക്കുന്നതിന് ബൂസ്റ്റർപട്രോൾ, ബൈക്ക് പട്രോൾ എന്നിവയും ഏർപ്പെടുത്തും. വൈകുന്നേരങ്ങളിലും രാത്രിയിലും കുതിരപ്പൊലീസും പട്രോളിംഗ് നടത്തും. ക്രമസമാധാന പാലനത്തിന് നിയോഗിച്ചിരിക്കുന്ന പൊലീസ് സേനയെ കൂടാതെ അഞ്ഞൂറോളം പൊലീസുകാരെ മഫ്തിയിലും ഷാഡോ വിഭാഗത്തിലുമായി രംഗത്തിറക്കിയിട്ടുണ്ട്.

ബൈപ്പാസ് പട്രോളിംഗ്

ബൈപ്പാസിലെ തിരക്ക് നിയന്ത്രിക്കുന്നതിന് അഡീഷണൽ ബൈപ്പാസ് പട്രോളിംഗ് സംവിധാനം ഏർപ്പെടുത്തും. വഴിവാണിഭക്കാരെ നിയന്ത്രിക്കാനും കാൽനടക്കാർക്ക് സുഗമസഞ്ചാരം ഉറപ്പാക്കാനും പാർക്കിംഗ് നിയന്ത്രിക്കാനും നഗരത്തിൽ പ്രധാന ഇടറോഡുകളിൽ അധിക ബീറ്റ് പട്രോളിംഗും ക്രമീകരിച്ചിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലും ആഘോഷ വേദികളുടെ പരിസരത്തും പൊലീസ് ആംബുലൻസും രണ്ട് ഡസനോളം പൊലീസ് കൺട്രോൾ റൂം വാഹനങ്ങളും സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പട്രോൾ, പിങ്ക് ബീറ്റ് എന്നിവയുടെ സേവനവും സജ്ജമാക്കും. ഓണാഘോഷത്തിന് മുന്നോടിയായി സാമൂഹവിരുദ്ധർ, പിടികിട്ടാപ്പുള്ളികൾ, സ്ഥിരം മോഷ്ടാക്കൾ തുടങ്ങിയവരെ പിടികൂടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.