ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ രണ്ടുപേരെ ഇനിയും കണ്ടെത്തിയില്ല. ചിലക്കൂർ ഗ്രാലിയിൽ കുന്ന് പുത്തൻവീട്ടിൽ കഹാറിന്റെ (ബോട്ടുടമ) മകനായ മുഹമ്മദ് മുസ്‌തഫ, വർക്കല സ്വദേശി അബ്ദുൾ സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
വെള്ളിയാഴ്ച വിഴിഞ്ഞം അടിമലത്തറയിൽ കണ്ടെത്തിയ കഹാറിന്റെ മൂത്ത മകൻ മുഹമ്മദ് ഉസ്‌മാന്റെ മൃതദേഹം ഇന്നലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ടോടെ വർക്കല ചിലക്കൂർ മുസ്ളിം ജമാഅത്തിൽ കബറടക്കം നടന്നു. തിരുവോണനാളിൽ വിഴിഞ്ഞം പനത്തുറയിൽ നിന്ന് കണ്ടെത്തിയ മറ്റൊരു മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇനി കണ്ടെത്താനുള്ള രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെ സാമ്പിളെടുത്ത് തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹത്തിന്റെ ഡി.എൻ.എ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ.
രണ്ട് മൃതദേഹങ്ങൾ വിഴിഞ്ഞം ഭാഗത്തുനിന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വിഴിഞ്ഞം കേന്ദ്രീകരിച്ച് നിരീക്ഷണം നടക്കുന്നുണ്ട്. മുതലപ്പൊഴി പുലിമുട്ടിൽ കുരുങ്ങിക്കിടന്ന വല ഏറക്കുറെ പൊട്ടിച്ച് പരിശോധന നടത്തിയ സാഹചര്യത്തിൽ വലയിൽ ആരുമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ് മെന്റിന്റെയും നിരീഷണം മാത്രമാണ് ഇപ്പോൾ മുതലപ്പൊഴിയിലുളളത്. നേവിയും എൻ.ഡി.ആർ.എഫും കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. അഞ്ചുദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് മുതലപ്പൊഴിയിൽ നിന്ന് ബോട്ടുകൾ വീണ്ടും മത്സ്യബന്ധനത്തിന് പോയത്. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ബോട്ടപകടത്തിൽ മൂന്നുപേരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |