തിരുവനന്തപുരം: ജൂലായിലും ആഗസ്റ്റിലുമായി നടന്ന അഖിലേന്ത്യ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിൽ സംസ്ഥാനത്തെ ട്രെയിനികൾക്ക് മികച്ച വിജയം. 76 ക്രാഫ്റ്റ്സ്‌മാൻ ട്രെയിനിംഗ് സ്‌കീം ട്രേഡുകളിൽ 54ലും കേരളത്തിലെ ട്രെയിനികൾ ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാനത്ത് പരീക്ഷ എഴുതിയ 50,000 പേരിൽ 92 ശതമാനം പേരും വിജയിച്ചു.
അഖിലേന്ത്യ റാങ്ക് ജേതാക്കളുടെ പട്ടികയിൽ പുരുഷ വിഭാഗത്തിൽ 75 ട്രെയിനികളും വനിതാ വിഭാഗത്തിൽ 82 ട്രെയിനികളും ഉൾപ്പെട്ടു. ഇതിൽ 13 ട്രേഡുകളിൽ പുരുഷ വിഭാഗത്തിൽ ആദ്യ മൂന്നു റാങ്കുകൾ നേടി. വനിതാ വിഭാഗത്തിൽ 16 ട്രേഡുകളിൽ ആദ്യ മൂന്ന് റാങ്കുകളും കരസ്ഥമാക്കി. വിജയികളെ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു.
കഴക്കൂട്ടം സർക്കാർ വനിതാ ഐ.ടി.ഐയിലെ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ അനീഷ.എം 600ൽ 600 മാർക്കുമായി ടോപ്പർ എമംഗ് ദി ടോപ്പേഴ്സ് അംഗീകാരം നേടി. അനീഷ, കോഴിക്കോട് സർക്കാർ വനിതാ ഐ.ടി.ഐയിലെ ശിശിരാ ബാബു കെ.പി, മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ദേശീയ റാങ്ക് ജേതാവ് പിണറായി ഗവ. ഐ.ടി.ഐയിലെ അഭിനന്ദാ സത്യൻ എന്നിവർ 17ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ പങ്കെടുക്കും.
പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട, ഭാഗികമായി കേൾവിത്തകരാറുള്ള ശിശിരാ ബാബു വെല്ലുവിളികൾ തരണം ചെയ്താണ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ നേട്ടം കൈവരിച്ചത്. മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലൈയൻസസ് ട്രേഡിൽ വനിതാ- പുരുഷ വിഭാഗങ്ങളിലെ മൂന്ന് റാങ്കുകൾ വീതം ചാക്ക ഗവ. ഐ.ടി.ഐയിലെ ട്രെയിനികൾ നേടി. സംസ്ഥാനത്തെ വിജയികളുടെ സർട്ടിഫിക്കറ്റ് വിതരണം 17ന് രാവിലെ 10.30ന് അതത് ഐ.ടി.ഐകളിൽ നടക്കും. 28ന് സർക്കാർ തലത്തിൽ ദേശീയ റാങ്ക് ജേതാക്കളെയും സംസ്ഥാന റാങ്ക് ജേതാക്കളെയും ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |