SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 PM IST

ഇന്നലെ മൂന്നുപേരെ കടിച്ചുകീറി ,​ തെരുവ് നായ്ക്കളെ പേടിച്ച് തലസ്ഥാനം

lalitha

 ആക്രമണം ചെങ്കൽച്ചൂള,​ കടയ്‌ക്കാവൂർ,​ ഞാണ്ടൂർക്കോണം എന്നിവിടങ്ങളിൽ

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ സ്ത്രീ അടക്കം മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. പള്ളിച്ചൽ കല്ലിയൂർ സ്വദേശി ശ്രീനിവാസൻ (41), കടയ്‌ക്കാവൂർ ഏലാപ്പുറം പുളിയറക്കുന്ന് വീട്ടിൽ ലളിത (68), പോത്തൻകോട് ഞാണ്ടൂർക്കോണം പുളിയൻകോട് മേലേമുക്ക് ശ്രീനിവാസത്തിൽ അനിൽകുമാർ (48) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും കാലിലും പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന ലളിതയുടെ നില ഗുരുതരമാണ്. വളർത്തുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും ഇന്നലെ മരിച്ചു.

മന്നം മെമ്മോറിയൽ നാഷണൽ ക്ളബിലെ ജീവനക്കാരനായ ശ്രീനിവാസൻ ചൊവ്വാഴ്ച രാത്രി 10.30ന് ജോലി കഴിഞ്ഞ് സുഹൃത്ത് രാജേന്ദ്രനൊപ്പം മടങ്ങുമ്പോഴായിരുന്നു നായ്‌ക്കൾ ആക്രമിച്ചത്. ചെങ്കൽച്ചൂള ഫയർസ്റ്റേഷന് സമീപത്ത് കടിപിടി കൂടുകയായിരുന്ന നായ്‌ക്കളിലൊരെണ്ണം പിന്തുടർന്നെത്തി ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന ശ്രീനിവാസന്റെ ഇടതുകാൽപാദത്തിൽ കടിക്കുകയായിരുന്നു. ഇയാളുടെ കാലിലെ മാംസം അടർന്നുമാറിയ നിലയിലായിരുന്നു. ബൈക്ക് വേഗത്തിൽ ഓടിച്ചുപോയാണ് ഇവർ രക്ഷപ്പെട്ടത്. ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. നായ്‌ക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടമെന്ന് ശ്രീനിവാസൻ പറഞ്ഞു.

ഇന്നലെ രാവിലെ 11ഓടെ കടയ്‌ക്കാവൂർ പെരുംകുളം റോഡിൽ കിനാര ഹോളോബ്രിക്‌സിന് സമീപത്തുവച്ചാണ് ലളിതയെ തെരുവുനായ ആക്രമിച്ചത്. നടന്നുപോകുകയായിരുന്ന ഇവരെ നായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. റോഡിൽ മറിഞ്ഞുവീണ ലളിതയെ നായ മുഖത്തും കാലിലും കടിച്ചു. ഓടിക്കൂടിയ നാട്ടുകാർ ലളിതയെ ആദ്യം വക്കം റൂറൽ ഹെൽത്ത് സെന്ററിലും തുടർന്ന് ചിറയിൻകീഴ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ലളിതയുടെ രക്തസമ്മർദ്ദം ഉയരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുകയും ചെയ്‌തു. മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

ഭർത്താവ് മരിച്ചതിനെ തുടർന്ന് മകൾ ബിന്ദുവിനൊപ്പമാണ് ലളിതയുടെ താമസം. മണനാക്ക്,പെരുംകുളം,ഏലാപ്പുറം,കാട്ടുവിള,മാറൂട് ക്ഷേത്ര പരിസരത്തും ആൽത്തറക്കുന്നിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ഇന്നലെ രാവിലെ 11ഓടെയാണ് വിമുക്തഭടനായ അനിൽകുമാറിന് കടിയേറ്റത്. ശാന്തിപുരത്ത് നിന്ന് സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ നായ ഓടിയെത്തി കടിക്കുകയായിരുന്നു. ഇടതുകാലിൽ മൂന്നിടത്ത് കടിയേറ്റു. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

വളർത്തുനായ ബൈക്കിന് കുറുകെ ചാടിയുണ്ടായ

അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

അരുവിയോട് ജംഗ്ഷനിൽ 9ന് വൈകിട്ട് 6.30നുണ്ടായ അപകടത്തിലാണ് അജിന് പരിക്കേറ്റത്. അരുവിയോട് സ്വദേശി സുരേഷിന്റെ വളർത്തുനായ, യുവതി ഓടിച്ചിരുന്ന സ്‌കൂട്ടറിന് മുമ്പിൽ ചാടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട സ്‌കൂട്ടർ അജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ അജിനെ കാരക്കോണം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. യുവതിക്കും അജിനൊപ്പം ബൈക്കിലുണ്ടായിരുന്ന രാഹുലിനും പരിക്കുണ്ട്. നട്ടെല്ല് തകർന്ന നായയെ കുടപ്പനക്കുന്നിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ചത്തു. നീതുവാണ് അജിന്റെ ഭാര്യ. യുവാന മകളാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മാരായമുട്ടം പൊലീസ് കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.