കോവളം: നാട്ടുകാരുടെ പ്രതിഷേധത്തിനിടെ കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ കോവളം ജംഗ്ഷൻ മുതൽ മുക്കോല വരെ ഗതാഗതത്തിനു തുറന്നു. അതേസമയം ബീച്ച് റോഡിലേക്കുള്ള ക്രോസിംഗ് ദേശീയപാത അധികൃതർ താത്കാലികമായി അടച്ചു. ഇതോടെ നഗരത്തിൽ നിന്ന് കോവളം ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങൾ ഇനി കോവളം ജംഗ്ഷനിലെ സർവീസ് റോഡിലൂടെ ആഴാകുളം ജംഗ്ഷനിലെ അണ്ടർപാസ് ചുറ്റിവേണം പോകേണ്ടത്. ബീച്ചിൽ നിന്നുള്ള വാഹനങ്ങൾക്ക് വിഴിഞ്ഞം ഭാഗത്തേക്ക് പോകണമെങ്കിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് വെള്ളാർ ചുറ്റിയും പോകണം.
കോവളം ജംഗ്ഷനിൽ നിന്ന് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി വരെയുള്ള റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും തൊട്ടപ്പുറത്തെ പുന്നക്കുളം റോഡ് തുറന്നുകൊടുക്കാനായിട്ടില്ല. ഈ പാതയിലെ റോഡിന്റെ നിർമ്മാണവും പാലങ്ങളുടെ പണിയും പുരോഗമിക്കുകയാണ്. ഇടുങ്ങിയ സർവീസ് റോഡുള്ള കോവളം ജംഗ്ഷനിൽ നിയന്ത്രണം വന്നതോടെ ഇന്നലെ ആഴാകുളം അണ്ടർപാസ് ചുറ്റിവന്ന പല വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള പല ബസുകൾക്കും ബീച്ചിലേക്ക് തിരിഞ്ഞുകയറാൻ കഴിയാതെയായി.
പരീക്ഷണാടിസ്ഥാനത്തിലാണ് റോഡ് തുറന്നതെന്നും രണ്ടുദിവസം നിരീക്ഷിച്ച ശേഷം തുടർനടപടിയെടുക്കുമെന്നും കോവളം എസ്.എച്ച്.ഒ ജി. പ്രൈജു പറഞ്ഞു. റോഡ് തുറന്നതിനെതിരെ സി.പി.ഐ കോവളം എൽ.സി സെക്രട്ടറി മുട്ടയ്ക്കാട് പി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
എൻ.എച്ച് അധികൃതർ ട്രയൽ നടത്തി കോവളം ജംഗ്ഷൻ അടച്ചത് ശ്രദ്ധയിൽപ്പെട്ടു. ജംഗ്ഷൻ തുറന്നതോടെ പല വലിയ വാഹനങ്ങൾക്കും പയറുമുട് ഭാഗത്ത് യാത്ര അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. 29ന് ടോൾ പിരിവിനെതിരായ കേസിന്റെ റിവ്യൂ ഉണ്ട്. ഇതിന് മുന്നോടിയായി തട്ടിക്കൂട്ടിയ ഒരു നാടകമാണിത്.
ഭഗത് റൂഫസ്, ജില്ലാ പഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |