ജനങ്ങളുടെ വഴിമുടക്കി നിർമ്മാണം പാടില്ലെന്ന് നിർദ്ദേശം
തിരുവനന്തപുരം: നഗരത്തിലെ കോർപ്പേറേഷൻ റോഡുകൾ സ്മാർട്ട് റോഡുകളാക്കുന്നതിന് സ്മാർട്ട് സിറ്റി പുതിയ ടെൻഡർ വിളിച്ചു. ഏറെ പഴിയും പരാതിയും സ്മാർട്ട് റോഡ് നിർമ്മാണത്തെ തുടർന്ന് കേൾക്കേണ്ടിവന്ന സാഹചര്യത്തിൽ നിലവിലുള്ള കമ്പനിയുടെ കരാർ റദ്ദാക്കാൻ സ്മാർട്ട് സിറ്റിയോട് നഗരസഭ നിർദ്ദേശിച്ചിരുന്നു. കരാർ റദ്ദാക്കി രണ്ടുമാസം പിന്നിടുമ്പോഴാണ് പുതിയ ടെൻഡർ വിളിക്കാൻ സ്മാർട്ട് സിറ്റി ഒരുങ്ങുന്നത്. 2023 ജൂണിന് മുൻപ് ജോലികൾ പൂർത്തിയാക്കണമെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരാർ നൽകുന്നത്. 2.09 കിലോമീറ്റർ നീളമുള്ള ഒൻപത് റോഡുകളാണ് ടെൻഡറിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. കൊത്തളം ജംഗ്ഷൻ, ദീക്ഷിതാർ സട്രീറ്റ്, കല്ലംപ്പള്ളി സ്ട്രീറ്റ്, പുന്നയ്ക്കൽ ലെയ്ൻ, തമ്മനം സട്രീറ്റ്, അയ്യാ വാദ്യർ റോഡ്, ചരിത്രവീഥി, താലൂക്ക് ഓഫീസ് റോഡ്, പടിഞ്ഞാറെകോട്ട റോഡ് എന്നീ റോഡുകളിലെ സ്മാർട്ട് റോഡ് നിർമ്മാണത്തിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് നിർദ്ദേശം
ടെൻഡറിലെ പ്രധാന മാനദണ്ഡം തന്നെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ റോഡുകളുടെ ജോലികൾ നടത്തണമെന്നാണ്. സ്മാർട്ട് റോഡ് നിർമ്മാണ സമയത്ത് നഗരം ഗതാഗതക്കുരുക്കിൽ അമർന്നതും കുഴിയിൽ വീണുള്ള അപകടങ്ങളും വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. ഇത് നഗരസഭയ്ക്കും സർക്കാരിനും തലവേദന സൃഷ്ടിച്ചിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് ശ്രമം. തുലാവർഷം വരുന്ന സാഹചര്യവും മാനദണ്ഡത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ ജോലികൾ ചെയ്യരുത്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ കരാറെടുക്കുന്ന കമ്പനി തന്നെ ട്രാഫിക്ക് മാനേജ്മെന്റ് പ്ളാൻ സിസ്റ്റം ഉണ്ടാക്കണമെന്നും, അതനുസരിച്ച് ഗതാഗതം സുഗമമാക്കി ജോലികൾ ചെയ്യണമെന്നുമാണ് നിർദ്ദേശം. റോഡ് നിർമ്മാണത്തിന്റെ ട്രാഫിക്ക് മാനേജ്മെന്റ് പ്ളാനിന്റെ റിപ്പോർട്ട് കരാർ കമ്പനി സ്മാർട്ട് സിറ്റിക്ക് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. അടുത്ത മാസം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുണ്ടാക്കി ജോലികൾ ആരംഭിക്കാനാകുമെന്നാണ് സ്മാർട്ട് സിറ്റി പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |