തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയായതോടെ വൻതുക കുടിശിക വരുത്തിയ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവയുടെ കുടിവെള്ള വിതരണം നിറുത്താൻ വാട്ടർ അതോറിട്ടി തീരുമാനിച്ചു. കഴിഞ്ഞ ഒരുമാസമായി നഗരത്തിൽ കുടിശികയുള്ള വിവിധ ഗാർഹിക കണക്ഷനുകൾ വാട്ടർ അതോറിട്ടി വിച്ഛേദിച്ചിരുന്നെങ്കിലും വാട്ടർ അതോറിട്ടി എം.ഡി അനുമതി നൽകാത്തതിനാൽ സർക്കാർ സ്ഥാപനങ്ങളുടെ കണക്ഷൻ കട്ടാക്കിയിരുന്നില്ല.
എന്നാൽ എം.ഡി ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. അതേസമയം, അവശ്യ സേവന വിഭാഗത്തിലുൾപ്പെട്ടതിനാൽ ആശുപത്രി, വൈദ്യുതി ബോർഡ് എന്നിവയെ തത്കാലം ഒഴിവാക്കി. കുടിശിക അടയ്‌ക്കാത്ത സ്‌കൂളുകളിലെ കുടിവെള്ള വിതരണം ഇന്ന് മുതൽ നിറുത്തിവയ്‌ക്കും. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് വെള്ളിയാഴ്ച കണക്ഷൻ വിച്ഛേദിക്കാൻ തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ കുടിശിക തിരിച്ചടയ്‌ക്കാൻ സ്‌കൂളുകളോട് നിർദ്ദേശിക്കും. കുടിശിക അടയ്‌ക്കുന്നതുവരെ വെള്ളം വിതരണം ചെയ്യേണ്ടെന്നാണ് തീരുമാനം.
ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത രീതിയിലേക്ക് സാമ്പത്തിക പ്രതിസന്ധിയായതോടെയാണ് വാട്ടർ അതോറിട്ടി കടുത്ത നടപടികളിലേക്ക് കടന്നത്. കുടിശിക അടയ്‌ക്കാതിരുന്നാൽ വരും ദിവസങ്ങളിൽ കുടിവെള്ള വിതരണം നിറുത്തുമെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടി സ്ഥാപനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. വാട്ടർ അതോറിട്ടിയുടെ ഏക വരുമാനമാർഗം വെള്ളക്കരമാണ്. ഇതിൽ നിന്നുതന്നെയാണ് ഏറ്റവും കൂടുതൽ വരുമാനച്ചോർച്ചയും ഉണ്ടാകുന്നത്. മീറ്ററുകളിലെ തകരാറും വരുമാന നഷ്ടത്തിന് ആക്കം കൂട്ടുന്നുണ്ട്.
ജില്ലയിൽ 160 വൻകിട ഉപഭോക്താക്കൾ 50 ലക്ഷത്തോളം രൂപ വാട്ടർ അതോറിട്ടിക്ക് നൽകാനുണ്ട്. ഗവ. ലാ കോളേജ്, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ്, അനുബന്ധ ഓഫീസുകൾ, യൂണിവേഴ്സിറ്റി മെൻസ് ഹോസ്‌റ്റൽ തുടങ്ങിയവ അടക്കം നൂറോളം സ്ഥാപനങ്ങളാണ് കുടിശിക അടയ്‌ക്കാനുള്ളത്.
വകുപ്പുകളുടെ കുടിശിക
(കോടിയിൽ)
ആരോഗ്യം: 161.52
ടൂറിസം : 40.09
വിദ്യാഭ്യാസം: 39.47
പി.ഡബ്ല്യു.ഡി: 39.46
തദ്ദേശ സ്വയംഭരണം: 21.79
പൊലീസ്: 13.83
വനം: 10.37
റവന്യൂ : 6.05
ജയിൽ: 2.39
സഹകരണം: 2.62
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |