പൂവാർ: ഓഖി ദുരന്തത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സ്മരണയ്ക്കായി പൊഴിയൂർ തീരത്ത് സർക്കാർ നിർമ്മിച്ച 'ഓഖി പാർക്ക് " കടലേറ്റത്തിൽ തകർന്നിട്ട് ഒരു വർഷം പിന്നിട്ടുന്നു. പൊഴിയൂർ പരുത്തിയൂർ പൊഴിക്കരയിലാണ് കെ. ആൻസലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ഓഖി സ്മാരക പാർക്ക് നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് ഓഖി പാർക്ക് കടലെടുത്തത്. ശക്തമായ കടലേറ്റത്തിൽ പരുത്തിയൂർ തീരവും ഓഖി പാർക്കിന്റെ പിൻഭാഗത്തെ മതിൽക്കെട്ടും തകർന്നു. പാർക്കിലേക്ക് ഇരച്ചുകയറിയ തിരമാലകൾ ഓഖി സ്മാരകം, ടോയ്‌ലെറ്റ്, നടപ്പാത, കുട്ടികളുടെ കളിസ്ഥലം, വിശ്രമകേന്ദ്രം, ഇരിപ്പിടങ്ങൾ, പൂന്തോട്ടം എന്നിവ തകർത്ത് തരിപ്പണമാക്കി. കുട്ടികളുടെ വിനോദത്തിനായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും കടലെടുത്തു.
2017 നവംബർ 29നാണ് ഓഖി ചുഴലിക്കാറ്റ് തീരത്തെ ദുരന്ത ഭൂമിയാക്കിയത്. കേരളത്തിൽ മാത്രം 142 ജീവനുകൾ പൊലിഞ്ഞു. പൊഴിയൂരിനാകട്ടെ 12 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആയിരങ്ങളുടെ കിടപ്പാടവും തൊഴിലിടവും ദുരിതക്കയത്തിൽ മുങ്ങിതാണു. ഈ നടുക്കുന്ന ഓർമ്മകളുടെ സ്മാരകമായണ് ഓഖി പാർക്ക് നിർമ്മിച്ചത്. നെയ്യാറ്റിൻകര എം.എൽ.എയുടെ 2018-19 ലെ ആസ്തിതി വികസന ഫണ്ടിൽ നിന്ന് 53 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പാർക്ക് 2021 ഫെബ്രുവരി 8 നാണ് ഉദ്ഘാടനം ചെയ്തത്. അതോടെ കേരളത്തിലെ ആദ്യ ഓഖി സ്മാരക പാർക്ക് പൊഴിയൂരിൽ സ്ഥാപിതമായി.
ശംഖുംമുഖത്തായിരുന്നു ആദ്യം പാർക്ക് നിർമ്മിക്കാൻ സർക്കാർ ആലോചിച്ചതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി പൊഴിയൂരിനെ മാറ്റി നിറുത്താൻ അധികൃതർക്ക് കഴിയുമായിരുന്നില്ല. 2017ൽ തന്നെ ഇതിന്റെ ലോഗോ രൂപവത്കരിച്ചു. ശില്പം രൂപകല്പന ചെയ്തതാകട്ടെ പ്രദേശവാസിയായ വില്ല്യം പനിപ്പിച്ചയാണ്. തിരമാലകൾ ആർത്തിരമ്പുന്ന കടലിൽ ഒത്തിരി വള്ളങ്ങൾ മുങ്ങുമ്പോഴും മുകളിൽ പ്രത്യാശയുടെ ഒരു കൈ രക്ഷപ്പെടുത്താൻ എത്തുന്നതാണ് ശാല്പത്തിന്റെ സന്ദേശം. പൂർണ്ണമായും സിമെന്റ് കൊണ്ടാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. ആകാശത്തിന്റെ നിറവെത്യാസം അനുസരിച്ച് രീതി മാറുന്നതും ശില്പത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഒരു സ്മാരകം എന്നതിലുപരി പൊഴിക്കരയിൽ എത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും മഴയും വെയിലും ഏൽക്കാതെ നിൽക്കാനും കഴിയുന്ന തരത്തിലായിരുന്നു പാർക്കിന്റെ നിർമ്മാണം. വർഷങ്ങളായി പൊഴിക്കരയിലെത്തുന്ന ടൂറിസ്റ്റുകളും പ്രദേശവാസികളും ആവശ്യപ്പെടുന്ന ഒന്നായിരുന്നു പ്രദേശത്ത് പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റാനുള്ള ഒരു കേന്ദ്രം വേണമെന്നത്. ഓഖി പാർക്ക് യാഥാർത്ഥ്യമായതോടെ പ്രശ്നം പരിഹരിച്ചു എന്ന സംതൃപ്തിയിലായിരുന്നു ജനം. എന്നാൽ ഈ അഭയ സങ്കേതമാണ് മറ്റൊരു കടൽക്ഷോഭത്തിലൂടെ തകർത്തെറിഞ്ഞിരിക്കുന്നത്. ഇതിന്റെ പുനർ നിർമ്മാണം അടിയന്തരമായി നടത്തണമെന്നാണ് പൊതു ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |