പൂവാർ: പൊഴിക്കരയിൽ അശാസ്ത്രീയ നിർമ്മാണം വ്യാപകമായതോടെ കണ്ടൽക്കാടുകൾ കൺമറയുന്നു. പൂവാറിലെ ശുദ്ധജല തടാകമിന്ന് കൈയേറ്റവും മാലിന്യനിക്ഷേപവും വികസനത്തിന്റെ പേരിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാലും നാശത്തിന്റെ വക്കിലാണ്.
നെയ്യാറിന്റെ കൈവഴികളായ ചകിരിയാറിന്റെയും മുട്ടയാറിന്റെയും എ.വി.എം കനാലിന്റെയും സംഗമ ബിന്ദുവാണ് പൂവാർ പൊഴിക്കര. പൊഴിക്കരയിലെ ബ്രേക്ക് വാട്ടറും വിശാലമായ കണ്ടൽക്കാടുകളും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്. മനോഹരമായ കണ്ടൽക്കാടുകൾക്ക് ഇടയിലൂടെയുള്ള ബോട്ട് സവാരിയും, അപൂർവയിനം പക്ഷികളെയും മറ്റു ജീവജാലങ്ങളെയും നേരിൽ കാണാനാകുമെന്നതും സഞ്ചാരികൾക്ക് കൗതുകമാണ്. ഈ കൗതുക കാഴ്ചകളാണ് കൈയേറ്റവും അശാസ്ത്രീയ നിർമ്മാണവും മൂലം ഇല്ലാതാവുന്നത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളും ബോട്ട് യാർഡുകളും സജീവമായതോടെ കണ്ടൽക്കാടുകൾ നാശത്തിന്റെ വക്കിലെത്തി. വികസനത്തിന്റെ പേരിൽ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളാലും വ്യാപാര സ്ഥാപനങ്ങളാലും അവിടമെല്ലാം നിറഞ്ഞു. കാലാവസ്ഥയെ പോലും നിയന്ത്രിക്കാൻ പര്യാപ്തമായതും പ്രകൃതിയുടെ സ്വാഭാവിക സംരക്ഷണ ഭിത്തിയുമായ കണ്ടൽക്കാടുകളെ നശിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണൽ കടത്തലും വ്യാപകം
50 മീറ്റർ വീതിയുണ്ടായിരുന്ന ചകിരിയാറും മുട്ടയാറും ഇന്ന് പലയിടത്തും 5 മീറ്റർ പോലുമില്ല. നെയ്യാറും എ.വി.എം കനാലും വീതി കുറഞ്ഞു. ചതുപ്പുകൾ മണ്ണിട്ട് നികത്തി. കാടുകൾ വെട്ടിത്തെളിച്ചും തീയിട്ട് നശിപ്പിച്ചും നിർമ്മാണം സജീവമാക്കി. പുറമ്പോക്ക് ഭൂമികളിൽ യാതൊരു കൈവശ രേഖയുമില്ലാതെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും കുളത്തൂർ, പൂവാർ പഞ്ചായത്ത് അധികൃതർ മൗനാനുവാദം നൽകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പൊഴിക്കരയിൽ സംരക്ഷണഭിത്തി നിർമ്മാണത്തിന്റെ മറവിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതായും മണൽ കടത്തുന്നതായും ആക്ഷേപമുണ്ട്.
പോക്കു മൂസാപുരമെന്ന പട്ടണം
ടൂറിസം രംഗത്ത് ജില്ലയിൽ കോവളം കഴിഞ്ഞാൽ അടുത്ത സ്ഥാനം പൂവാറിനാണ്. ചരിത്രപരമായി നൂറ്റാണ്ടുകൾക്ക് മുമ്പത്തെ പോക്കു മൂസാപുരം എന്ന പട്ടണമായിരുന്നു ഇന്നത്തെ പൂവാർ. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് അയൽനാടുകളുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന് അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ എന്ന എ.വി.എം കനാൽ സ്ഥാപിച്ചത്. അതോടെ പൂവാർ വ്യാവസായിക പട്ടണമായി ഉയർന്നു. സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിയും ഉപ്പും നെല്ലും മറ്റ് ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയും യഥേഷ്ടം തുടർന്നു. അതുപോലെ കയറുത്പന്നങ്ങളുടെയും, കരകൗശല വസ്തുക്കളുടെയും നിർമ്മാണത്തിൽ പൂവാർ മേഖല വികസിച്ചിരുന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |