തിരുവനന്തപുരം:നവരാത്രി ആഘോഷത്തിന്റെ അവസാന രാത്രിയായ ഇന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്ന് മഹാനവമി പൂജയും മറ്റ് ചടങ്ങുകളും നടക്കും. വിജയദശമി നാളായ നാളെയാണ് വിദ്യാരംഭ ചടങ്ങുകൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം എല്ലാ ക്ഷേത്രങ്ങളിലും നവരാത്രിദർശനത്തിന് തിരക്കുണ്ടായിരുന്നു.
ദുർഗാഷ്ടമിയായ ഇന്നലെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സരസ്വതിദേവിയെ തൊഴാൻ പുലർച്ച മുതൽ ഭക്തജനത്തിരക്കായിരുന്നു. സരസ്വതിയെ തൊഴുത ഭക്തർ ആര്യശാലയിലും ചെന്തിട്ടയിലെയും ക്ഷേത്രങ്ങളിൽ പൂജയ്ക്കിരുത്തിയ നവരാത്രി വിഗ്രഹങ്ങളെയും വണങ്ങി. എല്ലായിടത്തും പൊലീസിന്റെ സുരക്ഷയും നിയന്ത്രണവുമുണ്ടായിരുന്നു. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിലും 2000 ത്തോളം പേർക്ക് പൂജപ്പുര സരസ്വതിമണ്ഡപത്തിലും എഴുത്തിനിരുത്തും. സാംസ്‌ക്കാരിക സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദ്യാലബ്ധിക്കും ഐശ്വര്യത്തിനുമായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി പൂജവച്ചിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം,ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം,ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്പ്പും വിദ്യാരംഭവും നടക്കും.
നഗരത്തിന് പുറത്തുള്ള ശിവഗിരിമഠം, അരുവിപ്പുറം മഠം,ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം,തോന്നയ്ക്കൽ ആശാൻ സ്മാരകം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,പാറശാല മഹാദേവക്ഷേത്രം,വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും പൂജവയ്പ്പിനും വിദ്യാരംഭത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലും എഴുത്തിനിരുത്ത് ഉണ്ടാകും.
കുമാരസ്വാമിയുടെ പൂജപ്പുര എഴുന്നള്ളത്ത് നാളെ
നാളെ പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേയ്ക്ക് എഴുന്നെള്ളിക്കും. കരമന നിന്ന് രാവിലെ 9ന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തും. തുടർന്ന് കാവടി ഘോഷയാത്ര ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് സരസ്വതി മണ്ഡപത്തിലെത്തും.ഉച്ചയ്ക്ക് 2ന് കാവടി അഭിഷേകം. വൈകിട്ട് 4.30ന് പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നെള്ളിക്കും.സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്നും മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിക്കും.അവിടെ രാജകുടുംബത്തിന്റെ സ്വീകരണം,കാണിക്ക സമർപ്പണം എന്നിവയ്ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോകും. വ്യാഴാഴ്ച വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. വെള്ളിയാഴ്ച രാവിലെ നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രസ്ഥലമായ പദ്മനാഭപുരത്തേക്ക് തിരിച്ചെഴുന്നള്ളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |