SignIn
Kerala Kaumudi Online
Friday, 26 April 2024 9.17 AM IST

മലയോരമേഖലയിൽ വീണ്ടും മഴയുടെ താണ്ഡവം കനത്ത നാശനഷ്ടം, പേപ്പാറ ഡാം തുറന്നു..താഴ്ന്ന പ്രദേശങ്ങൾവെള്ളത്തിലായി

pepparadam

വിതുര: മഴയുടെ താണ്ഡവമായി മാറി മലയോര മേഖലകൾ.രണ്ട് ദിവസമായി കോരിച്ചൊരിയുന്ന മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കടൽപോലും വറ്റുന്ന വെയിലാണ് കന്നിമാസത്തിൽ അനുഭവപ്പെടാറുള്ളത്. എന്നാൽ പഴമൊഴിയെയും മാറ്റിമറിച്ച് ഇത്തവണ കനത്തമഴയാണ് കന്നിമാസത്തിൽ പെയ്തിറങ്ങിയത്. പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ തുടങ്ങിയ വനമേഖലകളിൽ കനത്ത മഴ പെയ്യുന്നതിനൊപ്പം ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. വനത്തിൽ നിന്ന് മരങ്ങളും പാറയും മറ്റും നദികളിലേക്ക് ഒഴുകിയെത്തുന്നതിനൊപ്പം നദികൾ നിറഞ്ഞാഴുകുന്ന സ്ഥിതിയിലുമാണ്. നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ഇന്ന് ഭീതിയുടെ നിഴലിലാണ്. രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കനത്തമഴയെ തുടർന്ന് പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ഭാഗവും വെള്ളത്തിൽമുങ്ങി. ഗതാഗതതടസവും നേരിട്ടു. മന്നൂർക്കോണം,തൊളിക്കോട്,പേരയത്തുപാറ,വിതുര ശിവൻകോവിൽ ജംഗ്ഷൻ,തേവിയോട് എന്നിവിടങ്ങളിലെ റോഡുകൾ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയത് നാശനഷ്ടങ്ങളുണ്ടാക്കി. പൊൻമുടി -ചുള്ളിമാനൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിന് റബർമരങ്ങളാണ് ഒടിഞ്ഞുവീണത്. വെള്ളം കയറിയതോടെ കൃഷി വ്യാപകമായി നശിച്ചു. മരങ്ങൾ വീണ് വൈദ്യുതിപോസ്റ്റ് തകർന്നത് മൂലം മിക്കമേഖലകളിലും വൈദ്യുതി തടസം നേരിട്ടു.

കരകവിഞ്ഞൊഴുകിയ നദി

വനാന്തരങ്ങളിൽ മഴ തിമിർത്തുപെയ്യുമ്പോൾ കല്ലാർ നദി കലങ്ങിമറിഞ്ഞ് ഗതിമാറി ഒഴുകുകയാണ്. കരയിടിച്ചിലും വ്യാപകമാണ്. ചിറ്റാർ, മക്കിയാർ എന്നീ നദികളുടെ അവസ്ഥയും വിഭിന്നമല്ല. വാമനപുരം നദിയിലെ രണ്ട് പാലങ്ങൾ ഇന്നലെ വീണ്ടും വെള്ളത്തിൽ മുങ്ങി. മഴ കനത്താൽ പാലങ്ങൾ വെള്ളത്തിൽ മുങ്ങുക പതിവാണ്. പൊന്നാംചുണ്ട്,ചെറ്റച്ചൽ പാലങ്ങളാണ് മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിയത്.ഗതാഗതതടസവും ഉണ്ടായി. കഴിഞ്ഞ മഴയത്ത് പൊന്നാംചുണ്ട് പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. മൂന്ന് നദികളും ഗതിമാറി ഒഴുകിയത് വെള്ളംകയറലിനും കൃഷി നാശത്തിനും കാരണമാക്കി. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലാണ്.

ഒറ്റപ്പെട്ട ആദിവാസിമേഖലകൾ

തുലാവർഷത്തിന് മുന്നോടിയായി പെയ്യുന്ന കനത്തമഴയെ തുടർന്ന് വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസിമേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. നാട്ടിൻപുറങ്ങളെ അപേക്ഷിച്ച് വനമേഖലകളിലിന്ന് കോരിച്ചൊരിയുന്ന മഴയാണ്. പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ പൊടിയക്കാല ആദിവാസി കോളനിയിലേക്കുള്ള റോഡിൽ വെള്ളംകയറുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു. മഴക്കാലത്ത് ഡാമിലെ വെള്ളം പൊടിയക്കാലയിലേക്കുള്ള റോഡിൽ കയറി ഗതാഗതം മുടങ്ങുന്നത് പതിവാണ്. കല്ലാർമൊട്ടമൂട്, ആറാനക്കുഴി, പൊടിയക്കാല, അല്ലത്താര, തലത്തൂതക്കാവ്, ചാത്തൻകോട്, ചെമ്മാംകാല, കുട്ടപ്പാറ, മണിതൂക്കി പന്നിക്കുഴി, ചണ്ണനിരവട്ടം, ചാമക്കാല, കൊമ്പ്രാംകല്ല് തുടങ്ങിയ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട നിലയിലാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ആദിവാസികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

പേപ്പാറ ഡാം തുറന്നു

പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്തമഴ പെയ്തതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും ജലനിരപ്പ് ഗണ്യമായി ഉയരുകയും ചെയ്തു. ഇതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും പത്ത് സെന്റീമീറ്റർ വീതം ഉയർത്തി. മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.