SignIn
Kerala Kaumudi Online
Friday, 26 April 2024 11.56 PM IST

ഷാരോൺ രാജിന്റെ മരണം, കൊലപാതകമെന്ന് മാതാപിതാക്കൾ

para2

തിരുവനന്തപുരം: പെൺസുഹൃത്ത് നൽകിയ കഷായവും ജ്യൂസും കഴിച്ച് നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബി.എസ്‌‌സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥി മുരിയങ്കര ജെ.പി. ഹൗസിൽ ബൈറ്റ് ജയരാജ് - പ്രിയ ദമ്പതികളുടെ മകൻ ഷാരോൺരാജ് (23) മരണപ്പെട്ട സംഭവം കൊലപാതകമെന്ന് മാതാപിതാക്കൾ.

ഷാരോണുമായി ഒരുവർഷമായി പ്രണയത്തിലായിരുന്നതായി പറയപ്പെടുന്ന പെൺകുട്ടിക്കും വീട്ടുകാർക്കുമെതിരെ ഷാരോണിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഷാരോണുമായുള്ള പ്രണയത്തോട് വീട്ടുകാർക്കുണ്ടായ എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് ആരോപണം.

കോളേജിലേക്കുള്ള പതിവ് യാത്രയിലാണ് കാരക്കോണം രാമവർമൻ ചിറയിലുള്ള പെൺകുട്ടിയും ഷാരോണും പ്രണയത്തിലായത്. ഷാരോണിന് റെക്കാഡ് ബുക്കുകൾ എഴുതി നൽകാനും മറ്റും പെൺകുട്ടി സഹായിക്കാറുണ്ടായിരുന്നു. പെൺകുട്ടിക്ക് വേറെ വിവാഹ ആലോചന വന്നതോടെയാണ് വീട്ടുകാർ ഇവരുടെ ബന്ധത്തെ എതിർത്തത്. കഴിഞ്ഞ 14ന് പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം സുഹൃത്ത് റെജിനൊപ്പം ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ റെക്കാഡ് ബുക്കുകൾ തിരികെ വാങ്ങാൻ പോയിരുന്നു. റെജിനെ പുറത്തുനിറുത്തി ഷാരോൺ മാത്രമാണ് വീട്ടിനുള്ളിലേക്ക് ചെന്നത്. അല്പസമയം കഴിഞ്ഞ് ഷാരോൺ ഛർദ്ദിച്ച് അവശനായാണ് പുറത്തെത്തിയത്. കാരണം അന്വേഷിച്ചപ്പോൾ പെൺകുട്ടി നൽകിയ കഷായവും ഫ്രൂട്ടിയും കുടിച്ചെന്നാണ് പറഞ്ഞത്. വീട്ടിലെത്തിയ ശേഷവും അസ്വസ്ഥതയുണ്ടായിരുന്നു.

സ്വകാര്യ ബാങ്ക് ജീവനക്കാരിയായ മാതാവ് പ്രിയ വീട്ടിലെത്തിയപ്പോഴേക്കും ഷാരോൺ അവശനിലയിലായിരുന്നതിനെ തുടർന്ന് പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലെന്നുപറഞ്ഞ് രാത്രി ഡിസ്ചാർജ് ചെയ്‌തു. അടുത്ത ദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം കുടിക്കാൻ കഴിയാതെ വന്നതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ വൃക്ക ഉൾപ്പെടെ തകരാറിലായതായി കണ്ടെത്തി. അഞ്ച് തവണ ഡയാലിസിസ് നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ വിവരം പാറശാല പൊലീസിന് കൈമാറിയതിനെ തുടർന്ന് മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ഷാരോണിന്റെ മൊഴി രേഖപ്പെടുത്തി. ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷാരോൺ മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയെങ്കിലും പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലോ മെഡിക്കൽ കോളേജിലെ ചികിത്സയിലോ ആന്തരികാവയവങ്ങൾക്ക് തകരാറുണ്ടായതെങ്ങനെയെന്നോ എന്താണ് ഉള്ളിൽ ചെന്നതെന്നോ കണ്ടെത്താനായില്ല. രാസപരിശോധനാഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. സഹോദരൻ ഷിമോൺരാജ് ആയുർവേദ ബിരുദ പഠനത്തിന് ശേഷം തിരുവനന്തപുരത്തെ ഒരു ആശുപത്രിയിലെ ഹൗസ് സർജൻസിക്ക് ശേഷം ഇപ്പോൾ വീട്ടിലാണ്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പാറശാല പൊലീസ് കേസെടുത്തിരിക്കുന്നത്. ഷാരോണിന്റെ വീട്ടുകാരുടെ പരാതിയിൽ ആരോപണ വിധേയായ പെൺകുട്ടിയുടെ ഉൾപ്പെടെ മൊഴികൾ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കഷായവും ഫ്രൂട്ടിയും കുടിക്കാൻ കൊടുത്തെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. താൻ കുടിക്കുന്ന കഷായം രുചിച്ചുനോക്കണമെന്ന് ഷാരോൺ ആവശ്യപ്പെട്ടപ്പോഴാണ് നൽകിയതെന്നും കഷായത്തിന്റെ ചവർപ്പ് അസഹ്യമാണെന്ന് പറഞ്ഞപ്പോൾ ഫ്രൂട്ടി നൽകിയതാണെന്നുമാണ് മൊഴിയെങ്കിലും അവ്യക്തതയുണ്ടെന്നാണ് വിവരം. മജിസ്ട്രേറ്റ് മുമ്പാകെ ഷാരോൺ നൽകിയ മൊഴി ഉൾപ്പെടെ എല്ലാ തെളിവുകളും ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നെയ്യാറ്റിൻകര എ.എസ്.പി ഹറാഷ് വ്യക്തമാക്കി.

വാട്സാപ്പ് ചാറ്റും

സംഭാഷണവും വൈറൽ

ഷാരോണിന്റെ മരണത്തിനു പിന്നാലെ പെൺകുട്ടിയുമായുള്ള വാട്സാപ്പ് ചാറ്റുകളും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടു. താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കഷായത്തിന് കയ്പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയത്. കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും കഴിച്ചതിന്റെ ബാക്കിയാണ് നൽകിയതെന്നുമാണ് പെൺകുട്ടി പറയുന്നത്. ഇവിടെനിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു.

മരണത്തിനു മുമ്പ് പെൺകുട്ടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ കഷായത്തെക്കുറിച്ച് ഷാരോൺ ചോദിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഛർദ്ദിക്കുമെന്ന് കരുതിയില്ലെന്നും ക്ഷമ ചോദിക്കുന്നതായും പെൺകുട്ടി പറയുന്നതും കേൾക്കാം. പച്ച നിറത്തിലാണ് ഛർദ്ദിച്ചതെന്ന് ഷാരോൺ പറയുമ്പോൾ, അത് കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് പെൺകുട്ടിയുടെ മറുപടി. തനിക്ക് ഒട്ടും വയ്യെന്ന് പറയുന്ന ഷാരോൺ കഷായത്തിന്റെ പേര് ചോദിക്കുന്നുണ്ട്. കഷായം ഉണ്ടാക്കിയതാണെന്നും ചോദിച്ചിട്ട് പറയാമെന്നുമാണ് പെൺകുട്ടിയുടെ മറുപടി. മരുന്നു തന്ന സ്ഥലത്തേക്ക് വിളിച്ചുചോദിക്കാൻ ഷാരോൺ ആവശ്യപ്പെടുമ്പോൾ ചോദിക്കാമെന്ന് പെൺകുട്ടി മറുപടി നൽകുന്നതും ഓഡിയോയിലുണ്ട്. കഷായത്തിനുശേഷം കുടിച്ച ജൂസിന്റെ കുഴപ്പമാകുമെന്നും ചാറ്റിൽ പറയുന്നുണ്ട്. അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോക്കാരനും ഈ ജൂസ് കുടിച്ച് പ്രശ്‌നമുണ്ടായതായി പെൺകുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം താൻ വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നും അതിനാൽ അവർ ഒന്നും ചെയ്യില്ലെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു.

അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ്

പെൺകുട്ടിയുടെ മാതാപിതാക്കൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു വർഷത്തിലേറെയായി പെൺ‌കുട്ടിയുമായി ഷാരോൺ അടുപ്പത്തിലായിരുന്നു. പാറശാല പൊലീസ് പരാതി ശരിയായ രീതിയിൽ അന്വേഷിക്കാൻ തയാറാകുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാൻ ആലോചിക്കുന്നതായും ജയരാജ് വ്യക്തമാക്കി.

സ്‌കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ

അന്വേഷണം ശക്തമാക്കി തമിഴ്നാട് പൊലീസ്

തിരുവനന്തപുരം: സ്‌കൂൾ വിട്ട് വീട്ടിലേക്കു പോകാൻ ബസ് കാത്തുനിൽക്കവെ വിദ്യാർത്ഥി നൽകിയ ജ്യൂസ് കഴിച്ച് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിനെന്ന ‌സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി വിഭാഗം അന്വേഷണം ശക്തമാക്കി. ഷാരോൺ രാജ് മരിച്ചതിന് സമാന സ്വഭാവമുള്ളതിനാലാണ് അന്വേഷണം ശക്തമായത്. രണ്ട് മരണങ്ങളും വിഷാംശം ഉള്ളിൽ ചെന്നതിലൂടെ സംഭവിച്ചതാണെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.