വർക്കല: വർക്കല താലൂക്കിലെ നിർണായക ഇടങ്ങൾ കേന്ദ്രീകരിച്ച് പൊതു ടോയ്‌ലെറ്റുകൾ ഇല്ലാത്തതുമൂലം സ്ത്രീകളുൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി പരാതി. താലൂക്കിലെ പ്രധാന പൊതുനിരത്തുകളിലെ ഏറെ തിരക്ക് അനുഭവപ്പെടുന്ന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് ടോയ്‌ലെറ്റുകൾ അനിവാര്യമായിട്ടുള്ളത്. അതത് പ്രദേശത്തെ പഞ്ചായത്ത് ഭരണസമിതികൾ പോലും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതുമില്ല. ചിലയിടങ്ങളിൽ വർഷങ്ങൾക്കു മുൻപ് പണികഴിപ്പിച്ച, പൊതു മാർക്കറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒന്നുംതന്നെ സ്ത്രീ സമൂഹത്തിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്‌ലെറ്റുകൾ ക്രമീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. വർക്കല പുത്തൻചന്ത മാർക്കറ്റ്, പാലച്ചിറ ജംഗ്ഷൻ, എസ്.എൻ കോളേജ് ജംഗ്ഷൻ, നടയറ ജംഗ്ഷൻ, അയിരൂർ ജംഗ്ഷൻ, കാപ്പിൽ, ഇടവ, താഴെ വെട്ടൂർ, വർക്കല ഹൈസ്കൂൾ ജംഗ്ഷൻ, താലൂക്ക് ആശുപത്രി ജംഗ്ഷൻ, ആയുർവേദ ആശുപത്രി ജംഗ്ഷൻ, പുന്നമൂട് ജംഗ്ഷൻ, പുന്ന മാർക്കറ്റ്, ഇലകമൺ തുടങ്ങി നിർണായക സ്ഥലങ്ങളിൽ ഒന്നുംതന്നെ പൊതു ടോയ്‌ലെറ്റുകളില്ല. ഏറെ തിരക്കുള്ള ഇവിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് യാത്രയ്ക്കിടയിൽ അത്യാവശ്യമായി പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
പ്രധാന പ്രശ്നം ഇവിടെ
വർക്കല പുത്തൻചന്ത മാർക്കറ്റ്, പാലച്ചിറ ജംഗ്ഷൻ, എസ്. എൻ. കോളേജ് ജംഗ്ഷൻ, നടയറ ജംഗ്ഷൻ, അയിരൂർ ജംഗ്ഷൻ, കാപ്പിൽ, ഇടവ, താഴെ വെട്ടൂർ, വർക്കല ഹൈസ്കൂൾ ജംഗ്ഷൻ, താലൂക്ക് ആശുപത്രി ജംഗ്ഷൻ, ആയുർവേദ ആശുപത്രി ജംഗ്ഷൻ, പുന്നമൂട് ജംഗ്ഷൻ, പുന്ന മാർക്കറ്റ്, ഇലകമൺ
ലക്ഷ്യംകാണാതെ "ടേക്ക് എ ബ്രേക്ക് "
സംസ്ഥാന സർക്കാർ ഏതാനും നാളുകൾക്കു മുമ്പ് "ടേക്ക് എ ബ്രേക്ക് "എന്നപേരിൽ പൊതുനിരത്തുകൾക്കരികെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പൊതുടോയ്‌ലെറ്റുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം വർക്കല താലൂക്കിൽ ലക്ഷ്യം കാണാതെ പോവുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലെറ്റുകളിൽ സാനിട്ടറി നാപ്കിൻ ഡിസ്ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ ഉൾപ്പെടെ ആധുനിക രീതിയിലുള്ള പൊതു ശുചിമുറികളാണ് വർക്കല താലൂക്കിൽ ഒരുക്കേണ്ടത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത്തരം സംവിധാനങ്ങൾ ക്രമീകരിക്കേണ്ടത് അതത് ഭരണ സംവിധാനങ്ങളുടെ അനിവാര്യ ചുമതലയാണെന്നിരിക്കെ പല ഭരണസമിതികളും ഇക്കാര്യം ബോധപൂർവ്വം വിസ്മരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
നടപടി വേണം
പൊതു ടോയ്‌ലെറ്റ് ഇല്ലാത്തതിനാൽ സ്ത്രീകളും വിദ്യാർത്ഥിനികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പ്രധാന ടൂറിസം കേന്ദ്രമായ കാപ്പിൽ, വെറ്റകട, പാപനാശം, ഹെലിപ്പാഡ് എന്നിവിടങ്ങളിലും പൊതു ടോയ്‌ലെറ്റ് ഇല്ലാത്തത് വിനോദസഞ്ചാരികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയാണ്.അടിയന്തരമായി വഴി യാത്രക്കാർ അനുഭവിക്കുന്ന ഇത്തരം ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും മുന്നോട്ടു വരണമെന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന്റെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |