പെരിങ്ങനാട്: പെരിങ്ങനാട് ചാലയിൽ എസ്.എൻ.ഡി. പി യോഗം ശാഖാപ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. പെരിങ്ങനാട് ചാല പോളച്ചിറ കണ്ണൻ ( അഖിൽ-37) ആണ് പിടിയിലായത്. 2006ാം നമ്പർ ശാഖാ പ്രസിഡന്റ് ചാലയിൽ പുത്തൻ വീട്ടിൽ രാധാകൃഷ്ണനെ സെപ്തംബർ 23 ന് പുലർച്ചെയാണ് വീട്ടിൽ കയറി വെട്ടിയത് . അടൂരിൽ രാത്രികാല ഹോട്ടലിൽ കാഷ്യറായി ജോലി നോക്കുന്ന രാധാകൃഷ്ണൻ വീട്ടിലെത്തി അടുക്കള വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് വെട്ടേറ്റത്. സഹോദരനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് തിരവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിഞ്ഞിരുന്ന രാധാകൃഷ്ണൻ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.എൻ ഡി പി യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
അടൂർ പോലീസ് സ്റ്റേഷനിൽ മാത്രം 15 ക്രിമിനൽ കേസുകളിൽ പ്രതിയാണ് കണ്ണൻ, ഏറെയും മോഷണ കേസുകളാണ്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പലസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിക്കായി അടൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം പൊലീസ് ഇൻസ്‌പെക്ടർ ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അടൂർ കരുവാറ്റയിൽ നിന്നാണ് പിടിയിലായത്. എസ് ഐ മാരായ വിപിൻ കുമാർ, സുരേഷ് ബാബു, ധന്യ, സുദർശന, എസ് സി പി ഓ രാജേഷ് ചെറിയാൻ, സി പി ഓമാരായ സിറോഷ്, അനീഷ്, അരുൺലാൽ, ശ്രീജിത്ത്, സുനിൽ കുമാർ, അമൽ, സതീഷ്, റോബി, പ്രവീൺ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |