തിരുവനന്തപുരം : പൊതുനിരത്തിൽ അപകടങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പെരുകുമ്പോഴും തലസ്ഥാന നഗരത്തിൽ സി.സി.ടി.വി കാമകൾ കണ്ണടച്ചിരിക്കുന്നു. സ്ത്രീസുരക്ഷയ്ക്കായി സ്ഥാപിച്ച റെഡ് ബട്ടൺ സംവിധാനം കാഴ്‌ചവസ്തുവായി മാറി. നഗരത്തിൽ ഇതോടെ എന്തും നടക്കുന്ന സ്ഥിതിയാണ്.
മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ അപകട മരണം ഏറെ കോളിളക്കം സൃഷ്ടിച്ചപ്പോൾ നഗരത്തിൽ വ്യാപകമായി സി.സി.ടി.വികൾ സ്ഥാപിക്കുമെന്ന് പൊലീസ് പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല.
നിരത്തിൽ നടക്കുന്ന അപകടങ്ങളുടെ ദൃശങ്ങളൊന്നും കിട്ടാത്ത സ്ഥിതിയാണിപ്പോൾ.കഴിഞ്ഞ ദിവസം മ്യൂസിയത്തു വച്ച് രാവിലെ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ മ്യൂസിയത്ത് സി.സി.ടി.വിയുണ്ടായിരുന്നതിനാലാണ് ലഭിച്ചത്. മ്യൂസിയത്ത് പുറത്ത് കാമറകൾ പ്രവർത്തനരഹിതമായിരുന്നതിനാൽ പുറത്തേക്ക് ഓടിയ പ്രതി എങ്ങോട്ട് പോയെന്നറിയാതെ പൊലീസ് ഇരുട്ടിൽത്തപ്പുകയാണ്. അടുത്തിടെ എ.കെ.ജി സെന്റർ ആക്രമിച്ച സംഭവത്തിലും എ.കെ.ജി സെന്ററിലെ കാമറയിലാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. പ്രതി രക്ഷപ്പെട്ട് ഓടിയ വഴികളിലൊന്നും പൊലീസ് കാമറകൾ ഉണ്ടായിരുന്നില്ല. പ്രദേശങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
2019 ആഗസ്റ്റ് മൂന്നിനായിരുന്നു മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ മ്യൂസിയം ജംഗ്ഷനിൽ അപകടത്തിൽ കൊല്ലപ്പെട്ടത്.നഗരഹൃദയമായ മ്യൂസിയത്തിലെ കാമറ പോലും പ്രവർത്തിക്കുന്നില്ലെന്ന് അന്നാണ് പുറംലോകം അറിഞ്ഞത്. മ്യൂസിയം സ്റ്റേഷന്റെ മൂക്കിനുതാഴെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പോലും കിട്ടിയില്ല. പൊലീസിന്റെ നിയന്ത്രണത്തിലുള്ള 235കാമറകളിൽ അന്ന് പ്രവർത്തിച്ചിരുന്നത് വെറും രണ്ട് എണ്ണം മാത്രമാണ്. ഇന്ന് 145 കാമറകൾ പ്രവർത്തിക്കുണ്ടെന്നാണ് പൊലീസ് അധികൃതരുടെ വാദം. എന്നാൽ ഒന്നിലും റെക്കാഡിംഗ് ഇല്ല. കൺട്രോൾ റൂമിൽ തത്സമയ ദൃശ്യങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്നും റെക്കാഡിംഗ് ഇല്ലെങ്കിൽ സി.സി.ടി.വി കാമറകൾ കൊണ്ട് ഫലമില്ലെന്നും പൊലീസുകാർ തന്നെ പറയുന്നു.
റെഡ് ബട്ടൺ നോക്കുകുത്തി
സ്ത്രീ സുരക്ഷയ്ക്കെന്ന പേരിൽ കഴക്കൂട്ടത്തും കവടിയാറും റെഡ് ബട്ടൺ എന്നപേരിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണം കാഴ്ചവസ്തുവായി. കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഉപകരണം ആർക്കും ഉപകാരപ്പെട്ടിട്ടില്ല. ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് റെഡ് ബട്ടൺ സ്ഥാപിച്ചത്. സ്ത്രീകൾക്കെതിരെ അതിക്രമുണ്ടായാൽ ഈ മെഷീനിലെ ബട്ടൺ അമർത്തിയാൽ കൺട്രോൾ റൂമിൽ വിവരമെത്തുന്നതായിരുന്നു പദ്ധതി. ഈ മെഷീനിൽ സ്ഥാപിച്ചിട്ടുള്ള കാമറ വഴി ദൃശ്യങ്ങളും ലഭിക്കും. 2020ൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതേവരെ കൺട്രോൾ റൂമിലേക്ക് മെഷീൻ ബന്ധിപ്പിച്ചിട്ടില്ല. ഇതോടെ നഗരത്തിലെ സ്മാരകമായി റെഡ് ബട്ടൺ മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |