തിരുവനന്തപുരം: നാല് വർഷം മുൻപ് അവസാന പറക്കലിന് ശേഷം തലസ്ഥാനത്ത് വിശ്രമത്തിലായിരുന്ന എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനത്തെ കഷ്ണങ്ങളാക്കി ഹൈദരാബാദിലേക്ക് കൊണ്ടുപോയി. ഇനി മുതൽ അവിടെ റസ്റ്റോറന്റായി വിമാനം പ്രവർത്തിക്കും. ഇന്നലെ പുലർച്ചെയോടെയാണ് നാല് ട്രെയിലറുകളിലായി വിമാനത്തെ കൊണ്ടുപോയത്. മുൻഭാഗം, എൻജിൻ, ചിറകുകൾ, വാൽഭാഗം എന്നിങ്ങനെ മുറിച്ചാണ് കൊണ്ടുപോയത്. എൻജിൻ ഏവിയേഷൻ പഠിപ്പിക്കുന്ന എൻജിനിയറിംഗ് കോളേജിന് വിൽക്കും.
30 വർഷത്തെ സർവീസിന് ശേഷം 2018 ഒക്ടോബറിലാണ് വിമാനത്തെ തിരുവനന്തപുരത്തെത്തിച്ചത്. കാലാവധി കഴിഞ്ഞതിനാൽ വ്യോമയാന ചട്ടപ്രകാരം ഉപയോഗിക്കാൻ കഴിയില്ല. ഡൽഹിയിൽ നിന്ന് 186 യാത്രക്കാരുമായാണ് വിമാനം അന്ന് തലസ്ഥാനത്തെത്തിയത്. തുടർന്ന് ചാക്കയിലെ ഹാംഗർ യൂണിറ്റിന്റെ ഒരു കോണിൽ പാർക്ക് ചെയ്തിരുന്ന വിമാനം അവിടത്തെ എൻജിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ചുവരികയായിരുന്നു,
തിരുവനന്തപുരം - മുംബയ് - ഡൽഹി റൂട്ടിലും ഗൾഫ് രാജ്യങ്ങളിലും വി.ടി.ഇ.എസ്.ഇ എന്ന രജിസ്‌ട്രേഷൻ നമ്പറിലായിരുന്നു എയർബസ് എ 320 സർവീസ് നടത്തിയിരുന്നത്. ഫ്രാൻസിലായിരുന്നു വിമാനത്തിന്റെ നിർമ്മാണം. വിമാനം ആക്രിവിലയ്‌ക്ക് എ.ഐ എൻജിനീയറിംഗ് ലിമിറ്റഡാണ് ലേലത്തിൽ വിറ്റത്. 75 ലക്ഷം രൂപയ്‌ക്ക് ഡൽഹി സ്വദേശിയായ ജോഗീന്ദർ സിംഗാണ് വിമാനം ലേലത്തിൽ പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |