SignIn
Kerala Kaumudi Online
Saturday, 27 April 2024 4.38 AM IST

പുണ്യദ‍ർശനമായി ശ്രീപദ്മനാഭന്റെ ആറാട്ട് ,​ നിറപറയും നിലവിളക്കും ഒരുക്കി ഭക്തർ

തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശംഖുംമുഖത്ത് നടന്ന ആറാട്ടോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം കൊടിയിറങ്ങി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിച്ച ആറാട്ടിന്റെ ചടങ്ങുകൾ രാത്രി 10 മണിയോടെ സമാപിച്ചു. ശ്രീപദ്മനാഭ സ്തുതികളുമായി നൂറുകണക്കിനാളുകളാണ് ആറാട്ട് ചടങ്ങുകളിൽ പങ്കെടുത്തത്. ഘോഷയാത്ര കടന്നുപോയ പാതയോരങ്ങളിൽ നിറപറയും നിലവിളക്കും ഒരുക്കി നാമജപവുമായി ഭക്തർ വിഗ്രഹങ്ങളെ വണങ്ങി. കൊവിഡിനു ശേഷം ആദ്യമായാണ് വിപുലമായ ആറാട്ട് ഘോഷയാത്ര നടന്നത്.
ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. ശ്രീകോവിൽ വലംവച്ച് കൊടിമരച്ചുവട്ടിൽ ദീപാരാധനയും കഴിഞ്ഞ് പടിഞ്ഞാറെ നടവഴിയാണ് ആറാട്ട് എഴുന്നള്ളത്ത് പുറത്തിറങ്ങിയത്. വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നതിനുമുമ്പ് പൂജാരിമാർക്ക് വാളും കോടിയും നൽകുന്ന ചടങ്ങും ഉണ്ടായിരുന്നു.
വിഗ്രഹഘോഷയാത്ര ക്ഷേത്രത്തിന് പുറത്തിറങ്ങിയതോടെ വായ്ക്കുരവകളും പദ്മനാഭസ്തുതികളും ഉയർന്നു. ഘോഷയാത്ര വിളംബരം ചെയ്ത് പെരുമ്പറകൾ കെട്ടിയ ആന മുന്നിൽ നടന്നു. കോൽക്കാരും, കുന്തക്കാരും, വാൾക്കാരും, സായുധ പൊലീസും, റവന്യു വകുപ്പ് ജീവനക്കാരും അകമ്പടിയായി. ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ, പ്രൊഫ.പി.കെ.മാധവൻനായർ, കുമ്മനം രാജശേഖരൻ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ ബി.സുരേഷ്‌കുമാർ, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ എഴുന്നള്ളത്തിൽ പങ്കെടുത്തു. നാമജപങ്ങളോടെ ഭക്തരുടെ സംഘവും യാത്രയെ അനുഗമിച്ചു. 24 കിഴ്ശാന്തിമാരാണ് ഗരുഡവാഹനം തോളിലേറ്റിയത്.
ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളുമേന്തി വിഗ്രഹങ്ങൾക്ക് മുന്നിൽ നടന്നു. പടിഞ്ഞാറെകോട്ട കടന്നപ്പോൾ 21 ആചാരവെടികൾ മുടങ്ങി. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തുകൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തി. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവി ക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും ഇതിനൊപ്പം എഴുന്നള്ളിച്ചിരുന്നു. ശംഖുംമുഖത്തെ കൽമണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പ്രത്യേകം തയാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് മാറ്റി. തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജകൾ നടന്നു. പെരിയനമ്പി സഹകാർമ്മികനായിരുന്നു. തുടർന്ന് മൂന്ന് തവണ വിഗ്രഹങ്ങൾ സമുദ്രത്തിലാറാടിച്ചു. സമുദ്രതീർത്ഥാഭിഷേകവും മഞ്ഞൾപ്പൊടി കൊണ്ടുള്ള അഭിഷേകവും പൂജയും കഴിഞ്ഞ് പ്രസാദം വിതരണം ചെയ്തു. ആയിരക്കണക്കിന് ഭക്തരാണ് ശംഖുംമുഖത്ത് തടിച്ചുകൂടിയത്. തിരിച്ചെഴുന്നള്ളത്ത് രാത്രിയോടെ ക്ഷേത്രത്തിലെത്തി. ഇന്നു രാവിലെ ആറാട്ട് കലശം നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.