ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്തിൻമുക്ക് മുള്ളിക്കടവിന് സമീപം ആളുള്ളൂർ ഏലായിൽ മലിന ജലം കെട്ടിനിന്ന് കൃഷികൾ നശിക്കുന്നു. പ്രതിസന്ധികൾ തരണം ചെയ്ത് പാടുപെട്ട് നടത്തുന്ന കൃഷികൾ പന്നികളും കൂട്ടത്തോടെ എത്തി നശിപ്പിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ.
മലിന ജലം കെട്ടിക്കിടക്കുന്നതു കാരണം സമീപവാസികൾ പകർച്ചവ്യാധിയുടെ ഭീഷണിയിലുമാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ മുടങ്ങാതെ നെൽകൃഷി നടത്തിയിരുന്ന ഏലായാണ് ഇത്. സമീപ പഞ്ചായത്ത് പരിധിയിലെ തോട് നവീകരണത്തിന് ശേഷം അവനവഞ്ചേരി ടോൾമുക്ക് പ്രദേശം മുതലുള്ള മഴവെള്ളവും മലിന ജലവും ആളുള്ളൂർ ഏലായിലേയ്ക്കാണ് ഒഴുകിയെത്തുന്നത്. മഴവെള്ളം കടന്നുവരുന്ന ഭാഗങ്ങളിലെ കന്നുകാലി മാലിന്യം ഉൾപ്പെടെ ആളുള്ളൂർ ഏലായിൽ വെള്ളക്കെട്ടിനൊപ്പം അടിഞ്ഞുകൂടി കിടക്കുകയാണ്. മലിനജലം കെട്ടി കിടക്കുന്നതു കാരണം കഴിഞ്ഞ നാലു വർഷമായി ഇവിടെ കൃഷിക്ക് വ്യാപക നാശമാണുണ്ടായത്. ഇതുകാരണം ഇക്കുറി കൃഷിയിറക്കാതിരിക്കുകയാണ്. ഇതേടെ ഏലാ മലിനജല സംഭരണിയായി മാറിയിരിക്കുകയാണ്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭ അധികൃതർക്ക് പരാതി നൽകി. അപ്പോഴാണ് ഈ പ്രദേശം ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ നിന്ന് മുദാക്കൽ പഞ്ചായത്തിലേയ്ക്ക് മാറ്റിയ വിവരം അറിയുന്നത്. പുതിയ റീസർവേയിലാണ് ഈ ഏലാ പഞ്ചായത്തിൽ ഉൾപ്പെടുത്തിയത്. അതും കർഷകരെ വലയ്ക്കുകായണ്.
കുടിനീരും ഭീഷണിയിൽ
കന്നത്ത മഴപെയ്ത് വെള്ളം കുത്തിയൊഴുകിയാൽ മാത്രമേ ഈ മലിനജലം സമീപത്തെ വാമനപുരം നദിയിലേക്ക് ഒഴുകിപോവുകയുള്ളു. മലിനജലം ഏലായിൽ കെട്ടിക്കിടക്കുന്നതും മഴയത്ത് അത് വാമനപുരം നദിയിലേയ്ക്ക് ഒഴുകുന്നതും ഒരുപോലെ പ്രശ്നമാണ്. ഈ ഏലായ്ക്ക് തൊട്ടടുത്താണ് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
പകർച്ചാവ്യാധി ഭീഷണിയിൽ
മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതാണ് നാട്ടുകാർ നേരിടുന്ന മറ്റൊരു വെല്ലുവിളി. കൊതുകുജന്യ രോഗങ്ങളടക്കം പകർച്ചവ്യാധിയുടെ ഭീഷണിയിലാണ് തങ്ങളെന്നാണ് നാട്ടുകർ പറയുന്നത്. ഇപ്പോൾ അസഹ്യമായ ദുർഗന്ധവും ഇതിൽ നിന്നും ഉയരുന്നതായാണ് പരാതി. മലിനജലം കാരണം പകർച്ചാവ്യാധി ഭീഷണി നേരിടുന്നതായും നാട്ടുകാർ പറയുന്നു. കൂടാതെ കൃഷി ആവശ്യത്തിന് ഏലായിൽ ഇറങ്ങുന്നവർക്ക് ത്വഗ് രോഗങ്ങൾ വരികയാണ്. തൊലിപ്പുറത്ത് ചുണങ്ങും ചൊറിച്ചിലും ഉണ്ടാകുന്നുണ്ട്.
ഉഴുതുമറിച്ച് പന്നികൾ
വാമനപുരം നദിയുടെ സമീപത്താണ് ആളുള്ളൂർ ഏല. നദിക്കരയിലെ പൊന്തക്കാടുകളിൽ ഒളിച്ചിരിക്കുന്ന പന്നികൾ രാത്രി കാലങ്ങളിൽ കൂട്ടത്തോടെയാണ് എത്തി കൃഷി നശിപ്പിക്കുന്നത്. മരച്ചീനി നടാൻ കഴിയാത്ത സ്ഥിതിയാണ്. വാഴയും ചേനയും വരെ കുത്തി മറിക്കുകയാണ് പന്നിക്കൂട്ടങ്ങൾ. കഴിഞ്ഞ ദീപാവലി സമയത്താണ് ഇത്രയും പന്നി ഈ പ്രദേശത്തുണ്ടെന്ന് നാട്ടുകാർ അറിയുന്നത്. പടക്കങ്ങളുടെ ശബ്ദം കേട്ട് പന്നികൾ കൂട്ടത്തോടെ ഏലായിൽ അഭയം തേടിയിരുന്നു. ആയിരക്കണക്കിന് പന്നിയാണ് അന്ന് ഏലായിൽ വിരണ്ടോടി നടന്നതെന്ന് സമീപ വാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |