പത്തനംതിട്ട: 'യോദ്ധാവ് ' ലഹരിമരുന്ന് വിരുദ്ധ റെയ്ഡ് ജില്ലയിൽ തുടരുന്നതിനിടെ, പന്തളം തോന്നല്ലൂരിൽ നിന്ന് കഞ്ചാവ് പിടിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സക്കീർ മുഹമ്മദ് (33) അറസ്റ്റിലായി. പന്തളം പൊലീസും ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത നീക്കത്തിലാണ് പിടിയിലായത്. തോന്നല്ലൂർ പാട്ടുപുരക്കാവ് ക്ഷേത്രത്തിന് സമീപം റോഡിൽ നിന്ന് വേദി ജംഗ്ഷനിലേക്ക് പോകുന്ന റോഡിൽ 40 ഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലായത്. കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. എസ്.ഐമാരായ ശ്രീജിത്ത്, ഷിജു, സി പി ഓ സുരേഷ്, ഹോം ഗാർഡ് സനൽ കുമാർ എന്നിവരും ഡാൻസാഫ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് എട്ടേകാലോടെയാണ് പൊലീസ് സംഘം ഇയാളെ സ്ഥലത്ത് കണ്ടത്. മോട്ടോർ സൈക്കിളിൽ ഇരുന്ന യുവാവ്, പൊലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും, തടഞ്ഞ് പിടികൂടുകയായികരുന്നു. ബൈക്കിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് നമ്പർ കാണാനാവാത്ത വിധം മടക്കി വച്ച നിലയിലായിരുന്നു. ചോദ്യം ചെയ്തതിനെതുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവും 3050 രൂപയും കണ്ടെടുത്തു. ഡാൻസാഫ് നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡി വൈ .എസ്. പി കെ.എ വിദ്യാധരന്റെ മേൽനോട്ടത്തിലാണ് ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ നടപടികൾ നടന്നുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |