SignIn
Kerala Kaumudi Online
Saturday, 27 April 2024 6.51 AM IST

വിദ്യാർത്ഥികൾക്കിടയിലേക്ക് സ്‌നേഹത്തുമ്പിയുമായി ജില്ലാപഞ്ചായത്ത്  ലഹരിക്കെതിരെ പ്രചാരണം ശക്തമാക്കും

തിരുവനന്തപുരം: ലഹരിക്കെതിരായ ബോധവത്കരണത്തിനും വിദ്യാർത്ഥികളുടെ ഉന്നമനത്തിനുമായി 'സ്‌നേഹത്തുമ്പി' പദ്ധതി ജില്ലയിൽ സജീവമാക്കാനൊരുങ്ങി ജില്ലാപഞ്ചായത്ത്. വിദ്യാർത്ഥികൾക്കായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണ് സ്‌നേഹത്തുമ്പിയെങ്കിലും ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വീണ്ടും സജീവമാക്കുന്നത്. ആരോഗ്യം, പൊതുവിദ്യാഭ്യാസം, വനിതാശിശു വികസനം, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ സ്‌കൂളുകളിൽ ലഹരിക്കെതിരായ സെമിനാറുകളും തെരുവ് നാടകങ്ങളുമടക്കം നടത്താനുള്ള ഒരുക്കവും ജില്ലാപഞ്ചായത്ത് അധികൃതർ നടത്തുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ അങ്കണവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ മുഖേന കണ്ടെത്തി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രർത്തനങ്ങളും സജീവമാക്കും. ജില്ലയെ ബാലസൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി 18 വയസിൽ താഴെയുള്ള കുട്ടികളിലെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവും സാമൂഹ്യവുമായ സമഗ്രവികസനമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പഠനത്തിലെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലെ 73 ഗ്രാമപഞ്ചായത്തിലും ഇടപെടൽ സജീവമാക്കും. ഇതിനൊപ്പം തീരദേശ - ഗോത്ര മേഖലകൾക്ക് പ്രത്യേക പരിഗണനയും നൽകും.

ലക്ഷ്യങ്ങൾ നിരവധി

ആറ് വയസിൽ താഴെയുള്ള കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികസനം സംബന്ധിച്ച നിർണയം

 പഠനപ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് പ്രൈമറി ടീച്ചർമാർക്ക് ട്രെയിനിംഗ്

 കുട്ടികളുടെ കലാകായിക വികസനം

  •  ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ
  •  പ്രഥമ ശുശ്രൂഷ പരിശിലനവും ജീവൻരക്ഷാ പരിശീലനവും
  •  നവമാദ്ധ്യമങ്ങളുടെ ആരോഗ്യകരമായ ഉപയോഗത്തിൽ ബോധവത്കരണം
  •  ജീവിതനൈപുണി വികസന പരിശീലനം.
  •  സ്‌കൂളുകളിൽ ഹെൽത്ത് എഡ്യൂക്കേഷൻ കാമ്പെയിൻ
  • മാനസിക പ്രശ്‌നങ്ങൾ തൂത്തെറിയും
  • വിദ്യാർത്ഥികളിലെ ശാരീരിക മാനസിക വൈകാരികപ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിലേക്കായി ഏകദിന ശില്പശാലകൾ സ്‌കൂൾ കൗൺസിലർമാർ, നഴ്സുമാർ, അദ്ധ്യാപകർ എന്നിവർക്ക് നൽകും. വിദ്യാർത്ഥികളിലെ പഠന പെരുമാറ്റ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ചൈൽഡ് ലൈൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്റ്റേറ്റ് ന്യൂട്രീഷൻ ബ്യൂറോയുടെ ജില്ലാ നോഡൽ ഓഫീസർ, എക്സൈസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഒരു ഡോക്‌ടർ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കാനും പദ്ധതിയുണ്ട്.

ഭിന്നശേഷി വിദ്യാർത്ഥികൾക്കും കൈത്താങ്ങ്

  • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ജില്ലാപഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയുമായി സംയോജിപ്പിച്ച് ആയുർവേദ ട്രീറ്റ്മെന്റ് സജീവമാക്കാനാണ് തീരുമാനം. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുള്ള എല്ലാ സ്‌കൂളുകളിലും റിസോഴ്സ് ടീച്ചേഴ്സിന്റെ സഹായം ലഭ്യമാക്കും. ഇതിനോടൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുള്ള സ്‌കൂളുകളിൽ കാർഷിക സർവകലാശാലയുമായി ചേർന്ന് ഹോർട്ടികൾച്ചർ തെറാപ്പി നടപ്പിലാക്കാനും തീരുമാനമുണ്ട്.

ലഹരിക്കെതിരായ പോരാട്ടത്തിനൊപ്പം ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഓരോ വിദ്യാർത്ഥികളുടെയും സമഗ്ര വികസനമാണ് സ്‌നേഹത്തുമ്പിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനതലത്തിൽ തന്നെ മാതൃകാപദ്ധതിയായി ഇത് മാറും.

ഡി.സുരേഷ് കുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.