കല്ലമ്പലം: നാവായിക്കുളത്തെ വയോധികർക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പകൽവീടിന് താഴ് വീണിട്ട് 2 വർഷത്തോളമായി. നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപം ആയുർവേദ ഡിസ്‌പെൻസറിയോട് ചേർന്ന് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2020 ലായിരുന്നു. പഞ്ചായത്തിലെ 60 വയസ് കഴിഞ്ഞ വയോജനങ്ങൾക്ക് പകൽ സമയം ക്രിയാത്മകമായി ചെലവഴിക്കാനും മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് പകൽവീട് നിർമ്മിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തിരക്കിട്ട് ഇതിന്റെ ഉദ്ഘാടനം നടത്തുകയും ദിവസങ്ങൾക്കുള്ളിൽ താഴിട്ട് പൂട്ടുകയുമായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന് 2 വർഷം കഴിഞ്ഞിട്ടും പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലുള്ള പകൽവീടിനെ അവഗണിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോയ പലരും പകൽവീടിനെ ആശ്രയിച്ച് ഇവിടെ എത്തുകയും താഴ് വീണ പകൽവീട് കണ്ട് നിരാശരായി മടങ്ങുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
കെയർടേക്കറും ഇല്ല
പകൽവീടിന്റെ നടത്തിപ്പിനായി കെയർടേക്കറെയോ സ്റ്റാഫിനെയോ നിയമിക്കുകയോ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയോ ചെയ്തിട്ടില്ല. കുടുംബങ്ങളിൽ പുതുതലമുറ ശ്രദ്ധിക്കാതെ പാർശ്വവത്കരിക്കപ്പെട്ട് ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി രൂപീകരിച്ച പദ്ധതി സമീപ പഞ്ചായത്തുകളിൽ നല്ല രീതിയിൽ പ്രവർത്തിക്കുമ്പോൾ നാവായിക്കുളം പഞ്ചായത്തിൽ മാത്രം അധികൃതരുടെ അനാസ്ഥ കൊണ്ട് പ്രവർത്തനം നടക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |